കൊല്ലം: കുണ്ടറയിൽ വ്യാപാര സ്ഥാപനങ്ങളിൽ കള്ളനോട്ട് നൽകി സാധനങ്ങൾ വാങ്ങി തട്ടിപ്പ്. പത്തനാപുരം സ്വദേശി അബ്ദുൾ റഷീദാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ് അബ്ദുൾ റഷീദ്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കുണ്ടറ ഡാൽമിയ ജംഗ്ഷനിലെ കടകളിൽ കള്ളനോട്ട് നൽകി തട്ടിപ്പ് നടന്നത്. 500 രൂപയുടെ കള്ളനോട്ടുകളുമായാണ് പത്തനാപുരം സ്വദേശി അബ്ദുൾ റഷീദ് എത്തിയത്. തുടർന്ന് 4 കടകളിൽ കയറി സാധനങ്ങൾ വാങ്ങി.
ഒരു കടയിൽ 2 നോട്ടും മറ്റ് മൂന്ന് കടകളിലായി ഓരോ നോട്ടും നൽകി. കള്ളനോട്ടാണെന്ന് കടക്കാർ തിരിച്ചറിഞ്ഞപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. ബാക്കി തുക കൈപ്പറ്റിയ ശേഷം വേഗം മുങ്ങി. നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ് അബ്ദുൾ റഷീദ്. അറസ്റ്റിലായി ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്. ലാപ്ടോപ്പ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് സ്വന്തമായി കള്ളനോട്ട് നിർമ്മിക്കുന്നതാണ് രീതി. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് കുണ്ടറ പോലീസ് അറിയിച്ചു.





























