റാഞ്ചി : ജാർഖണ്ഡിൽ നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട്. പലാമു ജില്ലയിലെ ബോഹിത ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരു വിവാഹ വിരുന്നിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്തതകൾ അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടവരെ ചികിത്സിക്കാൻ ഗ്രാമത്തിലെ സ്കൂളിൽ താത്കാലിക മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. പത്ത് പേരുടെ നില ഗുരുതരമാണെന്നും മെച്ചപ്പെട്ട ചികിത്സയ്ക്കായി അവരെ മേദിനിനഗർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ബോഹിത സ്വദേശിയായ ഹരിശങ്കർ ചന്ദ്രവംശിയുടെ മകൻ ലവ്കുഷ് ശർമയുടെ വിവാഹ സത്കാരത്തിൽ പങ്കെടുത്തവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവാഹ ചടങ്ങിൽ പഞ്ചസാര ചേർത്ത വറുത്ത മധുരപലഹാരമായ ‘ബുണ്ടിയ’യിൽ നിന്നാണ് ഭക്ഷ്യ വിഷബാധയെന്നാണ് നിഗമനം. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ നിരവധി ആളുകൾക്ക് ഛർദ്ദി, വയറിളക്കം, തലകറക്കം, കഠിനമായ വയറുവേദന എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങി. വ്യാഴാഴ്ച രാവിലെയോടെ ഭക്ഷ്യവിഷബാധയുടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു. ലെസ്ലിഗഞ്ച് ആശുപത്രിയിലും മേദിനിറായ് മെഡിക്കൽ കോളേജ് ആശുപത്രിയിലും നിരവധിയാളുകൾ ചികിത്സയിലുണ്ട്.






























