പത്തനംതിട്ട : ശബരിമല സീസണിന് മുൻപ് റോബിൻ ബസ് വീണ്ടും നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിൽ ഉടമ ഗിരീഷ്. പോലീസ് കസ്റ്റഡിയിൽനിന്ന് വിട്ടുകിട്ടിയ ബസ് ചില്ലറ പണികൾക്കുശേഷം പഴയപോലെ തന്നെ സർവീസ് നടത്തുമെന്ന് ബസുടമ ഗിരീഷ് അറിയിച്ചു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പത്തനംതിട്ട – കോയമ്പത്തൂർ സർവീസ് ആരംഭിക്കുമെന്നും ബോർഡ് വെച്ച് സ്റ്റാൻഡിൽ കയറിയാകും സർവീസ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്യാത്ത താൻ എന്തിന് പിഴ അടക്കണം. തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുള്ളതിനാലാണ് കോടതിയെ സമീപിച്ചത്. കോടതി ജാമ്യം അനുവദിച്ചതോടെയാണ് ബസ് പുറത്തിറക്കിയത്. പിഴയടക്കാതെ ബസ് എടുക്കാനാകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞെങ്കിലും അതിന് സാധിക്കുമെന്ന് താൻ തെളിയിച്ചു.
റാന്നി കോടതി ജാമ്യം അനുവദിച്ചതോടെ മൂന്നാഴ്ചത്തെ പോലീസ് കസ്റ്റഡിക്കുശേഷം വ്യാഴാഴ്ച രാത്രിയിലാണ് ബസ് പുറത്തിറക്കിയത്. മോട്ടോർ വാഹന നിയമം ലംഘിച്ച് അന്തർസംസ്ഥാന സർവീസ് നടത്തി എന്ന കാരണത്താലാണ് മോട്ടോർ വാഹന വകുപ്പ് ബസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ബസ് പോലീസിന് കൈമാറുകയായിരുന്നു. ഒക്ടോബർ 16ന് പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോകവെ പുലർച്ചെ 5:20 ന് റാന്നിയിൽ വെച്ചാണ് മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്നും ബസ് പിടികൂടിയത്. 10,500 രൂപ പിഴ ചുമത്തിയെങ്കിലും ഉടമ ഇത് അടയ്ക്കാൻ തയ്യാറാകാതെ കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നാഴ്ചയ്ക്ക് ശേഷം ജാമ്യം നേടി പുറത്തിറങ്ങി. ചാർജിറങ്ങി ബാറ്ററിക്ക് തകരാർ, അമിതവേഗത, കൂടുതൽ ലൈറ്റുകൾ, പെർമിറ്റ് ലംഘനം എന്നിവയാണ് ബസ് പിടിച്ചെടുക്കാനുള്ള കാരണമായി മോട്ടോർ വാഹന വകുപ്പ് പറഞ്ഞത്. എന്നാൽ വാഹനം ടെസ്റ്റിങ്ങിന് ഹാജരാക്കിയപ്പോൾ ഉണ്ടായിരുന്നതിൽ അധികമായി ഒന്നും സ്ഥാപിച്ചിട്ടില്ലെന്നാണ് ബസുടമ അറിയിച്ചത്. കേന്ദ്രനിയമ പ്രകാരം ഫീസ് അടച്ചു സർവീസ് നടത്തിയതിനാൽ പെർമിറ്റ് ലംഘനം ഉണ്ടായിട്ടില്ലെന്നും ഉടമ പറഞ്ഞിരുന്നു.





























