കോഴിക്കോട് : അഞ്ചു ദിവസം മുമ്പ് നടന്ന പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ച അന്തർസംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ച സ്ഥാപന ഉടമക്കെതിരെ കേസെടുത്തു. പൂനൂർ 19ൽ പഴയേടത്ത് ഗാർഡൻ ആൻഡ് കാർഷിക നഴ്സറി എന്ന സ്ഥാപനത്തിലാണ് മൂന്ന് അന്തർസംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ചത്. ഈ സ്ഥാപന ഉടമക്കെതിരെയാണ് കേസെടുത്തത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. വിവരമറിഞ്ഞ സമീപവാസികളും ആർആർടി അംഗങ്ങളും സ്ഥലത്തെത്തി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് തൊഴിലാളികളോടും സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മറ്റു രണ്ടു തൊഴിലാളികളോടും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു.
എന്നാൽ ഈ നിർദേശം മറികടന്നാണ് ഉടമ തൊഴിലെടുപ്പിച്ചത്. ബാലുശ്ശേരി പോലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു. ഉടമക്കെതിരെ കേസെടുത്തതിന് പുറമെ സ്ഥാപന ഉടമയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ മുഴുവൻ പേരോടും 17 ദിവസത്തേക്ക് നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകുകയും ചെയ്തിരിക്കുകയാണ്.
അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിൽ രോഗവ്യാപനം കണ്ടെത്തിയതിനെ തുടർന്ന് ഉണ്ണികുളത്തെ അന്തർസംസ്ഥാന തൊഴിലാളികൾ ക്യാമ്പ് വിട്ട് പുറത്തുപോകരുതെന്ന് നേരത്തെ അധികൃതർ ഉത്തരവ് ഇറക്കിയിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽരാജ്, ജെഎച്ച് ഐ മുഹമ്മദ്, ബാലുശ്ശേരി സ്റ്റേഷനിലെ എസ്.ഐമാരായ സതീഷ്, ശശി, എസ് സി പി ഒ ഹരിദാസൻ, സി പി ഒ ജോജോ ജോസഫ് തുടങ്ങിയവർ സ്ഥലത്തെത്തിയാണ് നsപടികൾക്ക് നേതൃത്വം നൽകിയത്.