കോട്ടയം : ഭക്ഷ്യ സുരക്ഷാ ലൈസൻസ് നേടിയതിലും കോട്ടയം കിംസ് ആശുപത്രി തട്ടിപ്പ് നടത്തി. ആശുപത്രിയോടനുബന്ധിച്ച് നടത്തുന്ന കാന്റീന്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ലൈസന്‍സിനുവേണ്ടി അപേക്ഷിച്ചത് മുമ്പ് ജോലി ചെയ്തിരുന്ന ഡോക്ടര്‍ ലിസ്സിയുടെ പേരില്‍. ഇവരുടെ ആധാര്‍ കാര്‍ഡും അനുബന്ധ രേഖകളും ഹാജരാക്കിയാണ് കാന്റീന്‍ നടത്തുന്നതിന് ഫുഡ് ആന്‍ഡ് സേഫ്ടി ലൈസന്‍സ് നേടിയത്. ഡോക്ടർ ലിസി കിംസ് ബെല്‍റോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥിരം ഡയറക്ടറാണെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. അപേക്ഷയില്‍ ഡോക്ടര്‍ ലിസിയുടെ ഫോണ്‍ നമ്പറിനു പകരം ആശുപത്രിയിലെ മറ്റൊരു ജീവനക്കാരന്റെ ഫോണ്‍ നമ്പര്‍ ആണ് നല്‍കിയത്. കാന്റീന്‍ പ്രവര്‍ത്തിക്കുന്നു എന്ന് അപേക്ഷയില്‍ പറയുന്ന കെട്ടിടം നിലവിലില്ല. കാന്റീന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാകട്ടെ പൊളിച്ചു നീക്കുവാന്‍ അയ്മനം ഗ്രാമ പഞ്ചായത്ത് നോട്ടീസ് നല്‍കിയതുമാണ്. വസ്തു ഉടമയും ആശുപത്രിയുടെ ആദ്യ ഉടമയുമായ ജൂബി ദേവസ്യക്കാണ് നോട്ടീസ് നല്‍കിയത്. ഇത് സംബന്ധിച്ച് 7429/2022 നമ്പര്‍ ആയി ഹൈക്കോടതിയില്‍ കേസും നടക്കുകയാണ്. അതിനാല്‍ കാന്റീന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നമ്പറിനു പകരം വ്യാജമായി ചമച്ച കെട്ടിട നമ്പര്‍ ആണ് ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനുള്ള അപേക്ഷയില്‍ നല്‍കിയത്.
കാന്റീനില്‍നിന്നും നല്‍കുന്ന ബില്‍ സ്പെസ് റീ ട്രീറ്റ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിന്റെതാണ്. ഈ സ്ഥാപനവുമായി ഡോ. ലിസിക്ക് യാതൊരു ബന്ധവുമില്ല. ഈ സ്ഥാപനം കിംസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സഹദുള്ളയുടെ മകന്റെ പേരിലും ഇ. എം നജീബിന്റെ ഭാര്യയുടെയും സഹോദരന്റെയും മറ്റു ചിലരുടെയും പേരിലുമാണ്. കിംസ് ബെൽ റോസിന്റെ പേരിൽ ഡോ.ലിസ്സിയുടെ രേഖകൾ നല്‍കി ഭക്ഷ്യ സുരക്ഷാ ലൈസൻസ് നേടിയെങ്കിലും കാന്റീന്‍ നടത്തുന്നത് സ്പൈസ് റീ ട്രീറ്റ് എന്ന മറ്റൊരു സ്ഥാപനമാണ്. ഈ വിവരം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 2014 മുതല്‍ 2017 വരെ താന്‍ കോട്ടയം കിംസ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്നുവെന്നും 2017 ല്‍ രാജിവെച്ചുവെന്നും ഡോക്ടർ ലിസി പറഞ്ഞു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഭക്ഷ്യ സുരക്ഷാ ലൈസൻസിനുവേണ്ടി തന്റെ പേരും ആധാര്‍ കാര്‍ഡും ഉപയോഗിച്ചതെന്നും വ്യക്തമാക്കിയ അവര്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയില്ല.
കോടികളുടെ കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുകയാണ് കിംസ് ആശുപത്രി ഉടമകള്‍. ഹൈക്കോടതിയില്‍ കേസുകളും നടന്നുകൊണ്ടിരിക്കുന്നു. കോട്ടയം കിംസ് ആശുപത്രിക്ക് പുതിയ കെട്ടിടങ്ങള്‍ പണിയാനെന്നപേരില്‍ തിരുവനന്തപുരത്തെ സൗത്ത് ഇൻഡ്യൻ ബാങ്കില്‍ നിന്നും കോടികള്‍ വായ്പ എടുത്തെങ്കിലും കെട്ടിടങ്ങള്‍ പണിതില്ല. തുക മറ്റാവശ്യങ്ങള്‍ക്ക് വകമാറ്റി. അയ്മനം ഗ്രാമപഞ്ചായത്തിലെ ജീവനക്കാരെ അവിഹിതമായി സ്വാധീനിച്ച് പഴയ കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ നല്‍കി പുതിയതായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ആണെന്ന് രേഖയുണ്ടാക്കി. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് വ്യാജരേഖ ചമച്ച് ഭക്ഷ്യ സുരക്ഷാ ലൈസൻസ് സമ്പാദിച്ച വിവരം പുറത്ത് വരുന്നത്.