വെല്ലൂര്‍: തമിഴ്നാട്ടിലെ വെല്ലൂരില്‍ ഓക്സിജന്‍ കിട്ടാതെ കോവിഡ് ബാധിതര്‍ അടക്കം ആറു പേര്‍ മരിച്ചതായി പരാതി. വെല്ലൂര്‍ അടുക്കം പാരൈ സര്‍ക്കാര്‍ ആശുപത്രിയില്‍ ആണ് സംഭവം. വെൻ്റിലേറ്ററില്‍ കഴിഞ്ഞിരുന്നവരെ വാര്‍ഡുകളിലേക്ക് മാറ്റിയിരുന്നു. ഇവര്‍ക്കുള്ള ഓക്സിജന്‍ വിതരണം ഉച്ചയ്ക്ക് 12 മണിയോടെ നിലച്ചെന്നാണ് ആരോപണം. ലളിത, രാജേശ്വരി, പ്രേം, ശെല്‍വരാജ്, 28 വയസുള്ള യുവതി എന്നിവരാണ് മരിച്ചത്. പരാതിയുമായി ബന്ധുക്കള്‍ രംഗത്ത് എത്തിയതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്.
എന്നാല്‍ ഓക്സിജന്‍ ക്ഷാമം ഉണ്ടായിട്ടില്ലന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച രോഗികളാണ് മരിച്ചതന്നും ആരോഗ്യ വകുപ്പ് വിശദീകരിച്ചു. കേന്ദ്രീകൃത ഓക്സിജന്‍ പ്ലാൻ്റിൽ പതിവ് അറ്റകുറ്റപണികള്‍ നടക്കുന്നതു കണ്ടു രോഗികളും കൂട്ടിരിപ്പുകാരും തെറ്റിധരിച്ചതാണന്നും വെല്ലൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്.