ന്യൂഡൽഹി : നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി.ചിദംബരം. ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് ചിദംബരത്തിന്റെ പരാമർശം.യുവാക്കളെയും യുവതികളെയും ഭയപ്പെടുത്താൻ ഹിന്ദു വർഗീയവാദികൾ കണ്ടെത്തിയ രാക്ഷസനായിരുന്നു ലവ് ജിഹാദ്. നാർക്കോട്ടിക് ജിഹാദാണ് പുതിയ രാക്ഷസൻ. അതിന്റെ സൃഷ്ടികർത്താവ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പോലെ ഒരു ബിഷപ്പ് ആയതിൽ എനിക്കും ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്കും വേദനയുണ്ട്.
ലവ് എന്നതും നാർകോട്ടിക്സ് എന്നതും യാഥാർഥ്യമാണെങ്കിലും ജിഹാദ് എന്ന പദം, ലവിനോടും നാർക്കോട്ടിക്സിനോടും ചേർത്തുവെക്കുമ്പോൾ വെളിപ്പെടുന്നത് സങ്കുചിത ചിന്താഗതിയാണ്- ചിദംബരം ലേഖനത്തിൽ പറയുന്നു. ഉദ്ദേശ്യങ്ങൾ വ്യക്തമാണ്. ഹിന്ദുമതത്തെ അല്ലെങ്കിൽ ക്രിസ്തുമതത്തെ ഒരു വശത്തും, മുസ്ലിം മതത്തെ മറുവശത്തും നിർത്തി അവിശ്വാസത്തെയും സാമുദായിക സംഘർഷത്തെയും ഉത്തേജിപ്പിക്കാനായിരുന്നു അത്. മതഭ്രാന്തന്മാർക്ക് ഇസ്ലാം അപരവും മുസ്ലിങ്ങൾ അപരന്മാരുമാണ്. വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ വിവേചനത്തിന്റെ സൂക്ഷ്മതലങ്ങളിലൂടെയോ പ്രകടിപ്പിക്കുന്ന ഇത്തരം മതഭ്രാന്തിനെ ഒരു മതേതര രാജ്യം തീർച്ചയായും അവസാനിപ്പിക്കേണ്ടതാണ്- ചിദംബരം പറഞ്ഞു.
വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇടപെട്ട രീതി സന്തോഷിപ്പിക്കുന്നതാണെന്നും ചിദംബരം ലേഖനത്തിൽ പറയുന്നു. ബിഷപ്പിന് പിണറായി വിജയൻ ശക്തമായ മുന്നറിയിപ്പ് നൽകിയതിൽ സന്തോഷമുണ്ട്. തെറ്റായ പ്രചാരണം നടത്തുന്നവരെ വെറുതെവിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പിന്തുണച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ചിദംബരം ലേഖനത്തിൽ പറഞ്ഞു.