കണ്ണൂര്‍: സ്വയം പരിശോധിക്കേണ്ട പോരായ്മകള്‍ പാര്‍ട്ടിക്കകത്ത് ഉണ്ടായിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം നേതാവ് പി. ജയരാജന്‍. കുറെയൊക്കെ പരിശോധിച്ചു, പരസ്യമായി പറയേണ്ടത് പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷം ഉയര്‍ന്നുവരുമെന്നും പി. ജയരാജന്‍ പറഞ്ഞു.ടി.കെ ഗോവിന്ദന്‍, പി. കുഞ്ഞികൃഷ്ണന്‍, ജി. സുധാകരന്‍ എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നും പി. ജയരാജന്‍ പറഞ്ഞു. ദീര്‍ഘകാലം പരിചയമുള്ള കേഡര്‍മാര്‍ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്നു. കൂടം മുട്ടിയാല്‍ കീടം തെറിക്കും. കൊല്ലന്റെ ആലയില്‍ നിന്ന് തെറിക്കുന്ന കീടങ്ങള്‍ ഉപയോഗിച്ച് ആയുധം ഉണ്ടാക്കാന്‍ സാധിക്കുമോ? സിപിഎമ്മില്‍ പോരായ്മ ഉണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ജയരാജന്‍ പറഞ്ഞു.
അതിനുള്ള ജനാധിപത്യ സംവിധാനവും നേതൃത്വവുമുണ്ട്. അതിനുപകരം സിപിഎമ്മിനെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന വിരുദ്ധ ശക്തികളോടൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ കടന്നാക്രമിക്കുന്ന തെറ്റിലേക്കാണ് ഇവര്‍ പോയിട്ടുള്ളത്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പരിശ്രമങ്ങള്‍ പാര്‍ട്ടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെതിരെയുള്ള സൈബര്‍ ആക്രമണത്തിലും പി. ജയരാജന്‍ പ്രതികരിച്ചു. സിപിഎമ്മിന്റെ നേതാവായതുകൊണ്ടാണ് ഇത്തരത്തിലുള്ള കടന്നാക്രമം ഉണ്ടാകുന്നത്. ഇന്ന് രാഗേഷ്, ഇന്നലെ വേറൊരാള്‍, മിനിഞ്ഞാന്ന് വേറെയാള്‍ എന്ന നിലയിലുള്ള സൈബറാക്രമണം. ചിലർ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം തലപ്പത്തുള്ള നേതാക്കളാണെന്ന വ്യാഖ്യാനമുണ്ടാക്കിയെന്നും പി. ജയരാജന്‍ പറഞ്ഞു.






























