ചെന്നൈ : വീഡിയോ കോൾ വഴി പൂജ നടത്താനെന്ന പേരിൽ ദൃശ്യങ്ങൾ പകർത്തുകയും തുടർന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ വ്യാജ ജ്യോത്സ്യനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെത്തിയ 37കാരിയായ കനേഡിയൻ യുവതിയെ ബ്ലാക്ക്‌മെയിൽ ചെയ്‌തെന്ന പരാതിയിലാണ് നടപടി. ചെന്നൈയിലെ ബെസന്റ് നഗറിന് സമീപത്തെ കടൽത്തീരത്ത് വച്ചാണ് യുവതി തത്ത ജ്യോത്സ്യനെ പരിചയപ്പെട്ടത്. ഭാവിയെക്കുറിച്ച് അറിയാനായി ഇയാളെ സമീപിച്ചപ്പോൾ, ടെലിവിഷനിൽ തന്നെ കണ്ടിട്ടുണ്ടെന്നും തന്റെ നിർദേശങ്ങൾ പാലിച്ചാൽ ജീവിതത്തിൽ വിജയിക്കാനാകുമെന്നും ഇയാൾ യുവതിയോട് പറഞ്ഞതായാണ് പോലീസ് പറയുന്നത്.
തുടർന്ന് നഗ്ന പൂജ ചെയ്യണമെന്നും ഇത് വീഡിയോ കോൾ വഴി നടത്താമെന്നും ജ്യോത്സ്യൻ നിർദേശിച്ചു. ഇയാളുടെ വാക്കുകൾ വിശ്വസിച്ച യുവതി വീഡിയോ കോൾ വഴി പൂജയ്ക്ക് തയ്യാറായി. തുടർന്ന് യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കൈവശപ്പെടുത്തിയ ജ്യോത്സ്യൻ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനായി ജ്യോത്സ്യൻ യുവതിയിൽനിന്ന് 20,000 രൂപ വാങ്ങിയതായും പോലീസ് കണ്ടെത്തി. ഇനിയും പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ വീണ്ടും ഭീഷണിപ്പെടുത്തി. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ജ്യോത്സ്യനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.































