തിരുവനന്തപുരം : ഇന്ധന വില വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയ്ക്ക് എതിരെ പ്രതിഷേധവുമായി പി എ മുഹമ്മദ് റിയാസ്. നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും കുതിച്ചുയരാനും അതുവഴി സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ പൂർണ്ണമായും തകർക്കാനും ഇന്ധനവില വർദ്ധനവ് കാരണമാകും എന്ന് അദ്ദേഹം പറഞ്ഞു. പെട്രോളിയം ഉൽപ്പന്നങ്ങളെ ജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരു മാർഗ്ഗമായി മാത്രം കാണുന്ന കേന്ദ്ര സർക്കാർ നിലപാട് അടിയന്തരമായി തിരുത്തണം എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു .
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം :
ബി ജെ പി ക്ക് വേണ്ടി നിലകൊള്ളുന്ന സാധാരണ മനുഷ്യർ അംഗീകരിക്കുമോ കേന്ദ്ര സർക്കാരിൻ്റെ ഇത്തരം നിലപാടുകൾ ?
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കെടുതികൾ ഇന്ത്യൻ ജനതയെ അനുദിനം ബാധിച്ചുകൊണ്ടിരിക്കെ
ആശ്വാസനടപടികൾ കൈക്കൊള്ളുന്നതിനു പകരം കൂടുതൽ ജനദ്രോഹ നയങ്ങളുമായി ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ മുന്നോട്ടു പോവുകയാണ്.
പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ സാധാരണക്കാരായ ജനങ്ങളോട് വീണ്ടും വെല്ലുവിളി നടത്തിയിരിക്കുന്നത്. എണ്ണ കമ്പനികളുടെ ഇംഗിതമനുസരിച്ച് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നുരൂപയാണ് ഇപ്പോൾ വർദ്ധിപ്പിച്ചത്.
വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില ആയിരം രൂപയോളം വർദ്ധിപ്പിച്ചത് ഏതാനും ദിവസങ്ങൾക്കു മുൻപു മാത്രവുമാണ്. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയുടെ വ്യതിയാനങ്ങളെ മുൻനിർത്തി പൊതുജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ സമീപനം എതിർക്കപ്പെടേണ്ടതാണ്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാൻ തയാറാകാത്ത സർക്കാരാണ് എണ്ണ കമ്പനികളുടെ നഷ്ടം മറയാക്കി ഇപ്പോൾ ജനങ്ങൾക്ക് ഇരുട്ടടി നൽകിയിരിക്കുന്നത്.
നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും കുതിച്ചുയരാനും അതുവഴി സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ പൂർണ്ണമായും തകർക്കാനും ഇന്ധനവില വർദ്ധനവ് കാരണമാകും.
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായ ഉടനെ തന്നെ ഇന്ധന വില വർധിപ്പിച്ച നടപടി വോട്ടർമാരോടുള്ള അങ്ങേയറ്റത്തെ അവഹേളനം കൂടിയാണ്. ജനങ്ങളുടെ മേൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്ന അതേ കേന്ദ്ര സർക്കാർ തന്നെയാണ് വൻകിട കോർപ്പറേറ്റുകൾക്ക് കോടിക്കണക്കിന് രൂപയുടെ നികുതിയിളവുകൾ നൽകുന്നതെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ എല്ലാവരിലും കടുത്ത പ്രതിഷേധമുണ്ട്.
പെട്രോളിയം ഉൽപ്പന്നങ്ങളെ ജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരു മാർഗ്ഗമായി മാത്രം കാണുന്ന കേന്ദ്ര സർക്കാർ നിലപാട് അടിയന്തരമായി തിരുത്തണം.





























