തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. വന്ദേമാതരം പൂർണമായും ആലപിച്ച നടപടിക്കെതിരെ എസ് എഫ് ഐ കേരള സർവലാശാലയിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യങ്ങൾ സംഘപരിവാറിൻ്റെ ഇഷ്ടങ്ങൾക്ക് നടത്തുകയാണെന്നും മന്ത്രി റോജി എം ജോൺ എല്ലാത്തിനും ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലപാടുകൾ ആർഎസ്എസുകാരന്റെ ബൂട്ടിനു മുന്നിൽ റോജി എം ജോൺ അടിയറവെച്ചു.
തൻറെ വകുപ്പിനോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത ആളാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി. ഓണാഘോഷത്തിന് പാടിയപ്പോൾ പ്രോട്ടോകോൾ പറഞ്ഞ് ഒഴിഞ്ഞെങ്കിൽ ഇന്ന് സർവ്വകലാശാലയിൽ നിന്ന് പാടിയത് എന്ത് കാര്യം പറഞ്ഞ് ഒഴിയും എന്നും സഞ്ജീവ് പി എസ് പറഞ്ഞു. വന്ദേമാതരം നാളെ ക്യാബിനറ്റിൽ പാടിയാലും അതിശയിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ നടത്തിയ സമരത്തിന് നേരെ പോലീസ് നടത്തിയ നരനായാട്ടിനെതിരെ നാളെ എസ് എഫ് ഐ യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും പി സ് സഞ്ജീവ് പറഞ്ഞു. മതനിരപേക്ഷതയ്ക്ക് വേണ്ടി തെരുവ് യുദ്ധം ചെയ്യേണ്ടി വന്നാൽ എസ്എഫ്ഐ അത് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.































