ബേപ്പൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ നേരിട്ട പരാജയത്തിൽ തനിക്ക് ലവലേശം നിരാശയില്ലെന്നും മറിച്ച് അതിയായ സന്തോഷമാണുള്ളതെന്നും പി.വി. അൻവർ. കഴിഞ്ഞ ഒന്നര വർഷമായി താൻ നടത്തിവന്ന ‘പിണറായിസത്തിനെതിരായ പോരാട്ടം’ ലക്ഷ്യം കണ്ടതായും കേരളത്തിലെ മൂന്നരക്കോടി ജനങ്ങളിൽ ഏറ്റവും സന്തുഷ്ടനായ വ്യക്തി താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ചില യുദ്ധങ്ങളിൽ പടനായകൻ വെടിയേറ്റ് മരിച്ചേക്കാം, പക്ഷേ യുദ്ധം ജയിക്കണം. ആ യുദ്ധം ജയിച്ചതിന്റെ സന്തോഷത്തിലാണ് ഞാൻ,” എന്ന് അൻവർ പറഞ്ഞു. കേരളത്തിൽ വരാനിരിക്കുന്നത് ജനങ്ങൾക്ക് ആശ്വാസം നൽകുന്ന സർക്കാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടതുപക്ഷത്തെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഒരു കുടുംബത്തിന് വേണ്ടി പിണറായി വിജയൻ സംഘികൾക്ക് പണയം വെച്ചുവെന്നും ജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ചുവെന്നും അൻവർ ആരോപിച്ചു. ഈ ‘കുടുംബാധിപത്യം’ അവസാനിപ്പിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അത് വിജയിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ബേപ്പൂരിൽ താൻ മത്സരിച്ചത് വ്യക്തമായ തന്ത്രത്തോടെയാണെന്ന് അൻവർ വെളിപ്പെടുത്തി. മന്ത്രി മുഹമ്മദ് റിയാസിനെ ബേപ്പൂർ മണ്ഡലത്തിന് പുറത്തേക്ക് ഇറങ്ങാൻ പോലും അനുവദിക്കാതെ അവിടെത്തന്നെ തളച്ചിടാൻ തനിക്ക് സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.






























