കോഴിക്കോട് : സ്കൂൾ ക്ലാസ് മുറികളിലെ ബെഞ്ച് സൗഹൃദങ്ങളോട് നിയമസഭയിലെ ഇരിപ്പിടങ്ങളെ ഉപമിച്ച്, മന്ത്രി വി. ശിവൻകുട്ടിയുമായുള്ള തന്റെ ആഴത്തിലുള്ള ബന്ധം വെളിപ്പെടുത്തി മന്ത്രി പി. എ. മുഹമ്മദ് റിയാസ്. നിയമസഭയിലെ എല്ലാ സാമാജികരും സുഹൃത്തുക്കളാണെങ്കിലും, തന്റെ തൊട്ടടുത്തിരിക്കുന്ന വി. ശിവൻകുട്ടി തനിക്ക് കേവലം ഒരു സഹപ്രവർത്തകൻ മാത്രമല്ല, മറിച്ച് ഒരു ‘അണ്ണനും’ പ്രിയപ്പെട്ട ചങ്ങാതിയുമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു. കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവവും തിരുവനന്തപുരത്തെ ഓണാഘോഷങ്ങളും ഒരു മനസ്സും ശരീരവുമായി ചേർന്നാണ് ഇരുവരും നേതൃത്വം നൽകി സംഘടിപ്പിച്ചത്. 2021-ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, ശിവൻകുട്ടിയിലൂടെ നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് എൽഡിഎഫ് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.
ആ പ്രഖ്യാപനം ജനങ്ങൾ കൃത്യമായി നടപ്പിലാക്കിയെന്ന് റിയാസ് ചൂണ്ടിക്കാട്ടി. നേമം വഴി ബിജെപി ഇനി നിയമസഭയിൽ അക്കൗണ്ട് തുറക്കില്ലെന്ന് എൽഡിഎഫ് ഉറപ്പു നൽകിയിരുന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. വോട്ടെണ്ണൽ കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് മടങ്ങുമ്പോൾ തന്നെ തനിക്ക് ഉറപ്പായിരുന്നുവെന്നും, മതവർഗ്ഗീയവാദികൾക്ക് വിട്ടുനൽകാതെ നേമത്തെ സഖാവ് വി. ശിവൻകുട്ടി കാത്തുസൂക്ഷിക്കുമെന്നും മുഹമ്മദ് റിയാസ് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസില്‍ ഒരുമിച്ചുള്ള എല്ലാവരും ചങ്ങായിമാരാണ്. എന്നാല്‍ ഒരു ബെഞ്ചില്‍ അടുത്തിരിക്കുന്നവന്‍ കാര്യമായ ചങ്ങായിയായിരിക്കും. നിയമസഭയിലും അങ്ങനെ തന്നെയാ. സാമാജികര്‍ എല്ലാവരും സുഹൃത്തുക്കള്‍. പക്ഷേ അടുത്തിരിക്കുന്ന ഒരാളുണ്ട് നമ്മുടെ അണ്ണന്‍ സഖാവ് വി. ശിവന്‍കുട്ടി…കാര്യമായിട്ടുള്ള ചങ്ങായിയാ… കോഴിക്കോട്ട് സംസ്ഥാന സ്‌കൂള്‍ കലോത്സവവും തിരുവനന്തപുരത്ത് ഓണാഘോഷങ്ങളും ഞങ്ങള്‍ നേതൃത്വം കൊടുത്ത് സംഘടിപ്പിച്ചതൊക്കെയും ഒരു മനസ്സും ശരീരവുമായിട്ടാണ്.
2021ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ ശിവന്‍കുട്ടിയിലൂടെ നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കുമെന്ന് പ്രഖ്യാപിച്ചു. അത് ജനങ്ങള്‍ നടപ്പിലാക്കി. നേമം വഴി ബിജെപി നിയമസഭയില്‍ വീണ്ടും അക്കൗണ്ട് തുറക്കില്ല എന്ന് സഖാവ് പിണറായി വിജയനും എല്‍ഡിഎഫും ഈ തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചിരുന്നു. വോട്ടെണ്ണല്‍ കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുമ്പോള്‍ എനിക്ക് ഉറപ്പാണ്, ഞങ്ങളുടെ അണ്ണന്‍, സഖാവ് വി. ശിവന്‍കുട്ടി നേമം വിട്ടുകൊടുക്കില്ല മതവര്‍ഗ്ഗീയവാദിക്ക്.































