മൂന്നാര്‍: മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പ. മൂന്നാർ നയമക്കാട് ദേശീയപാതയിലൂടെ എത്തിയ വാഹനങ്ങൾ തടഞ്ഞു. 30 മിനിറ്റോളം റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരും വാഹന യാത്രകരും ബഹളം വച്ചാണ് പടയപ്പയെ തുരത്തിയത്. കഴിഞ്ഞ ആഴ്‌ച പടയപ്പ കെഎസ്ആര്‍ടിസി ബസിന്റെ കണ്ണാടി തകർത്തിരുന്നു. നാമങ്ങാട് എസ്റ്റേറ്റിന് സമീപത്തുവച്ചാണ് പടയപ്പ പഴനി- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ബസ് ആക്രമിച്ചത്. പടയപ്പയുടെ ഭാഗത്തുനിന്ന് കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം ഉണ്ടാകുന്നത് ഇത് ആദ്യമാണ്. പഴനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന് നേരെയാണ് കാട്ടാന പാഞ്ഞടുത്ത്.
കാട്ടാന വരുന്നത് കണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തി പടയപ്പ പോകാന്‍ കാത്തുനിന്നെങ്കിലും ഫലം ഉണ്ടായില്ല. നടന്നടുത്ത ആന ബസിന്റെ സൈഡ് കണ്ണാടി തകര്‍ത്തു. എന്നാല്‍ മറ്റ് ആക്രമണങ്ങളൊന്നും ഉണ്ടായില്ല. ആന പരിസരപ്രദേശത്ത് തന്നെയുണ്ടെന്നും ജനവസാസമേഖലയിലല്ല പടയപ്പ ഉള്ളതെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം. ഈ പ്രദേശത്തുകൂടെ രാത്രി യാത്ര നടത്തുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്നും വനും വകുപ്പ് അറിയിച്ചു. അതേസമയം, പടയപ്പയെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





























