തിരുവല്ല: കാലാവസ്ഥ അനുകൂലമായതോടെ പത്തനംതിട്ട ജില്ലയില്‍ നെല്ല് സംഭരണം ഊര്‍ജ്ജിതമായി. ഇതുവരെ 5,850 ടണ്‍ നെല്ലാണ് ജില്ലയില്‍ സംഭരിച്ചത്. ജില്ലയിലാകെ രജിസ്റ്റര്‍ ചെയ്ത 2248 കര്‍ഷകരില്‍ 1246 പേരില്‍ നിന്നാണ് ഇത്രയും നെല്ല് സംഭരിച്ചത്. പെരിങ്ങര പഞ്ചായത്തിലെ പടവിനകം ബി പാടശേഖരത്തില്‍ മാര്‍ച്ച് ഒന്‍പതിനാണ് നെല്ല് സംഭരണം തുടങ്ങിയത്. എറണാകുളം, തൃശൂര്‍ ജില്ലകളിലെ മുപ്പതിലേറെ സ്വകാര്യ മില്ലുകളാണ് സപ്ലൈകോ മുഖേന കര്‍ഷകരില്‍ നിന്ന് നേരിട്ട് നെല്ല് സംഭരിക്കുന്നത്. ജില്ലയിലെ 35 കൃഷിഭവനുകളുടെ പരിധിയിലാണ് നെല്ലുല്പാദനം നടക്കുന്നത്. ഈ നെല്ല് മുഴുവനും സപ്ലൈകോയ്ക്ക് നല്‍കുകയാണ് പതിവ്. കൂടുതല്‍ കര്‍ഷകരും വിതച്ചത് ഉമ വിത്താണ്. വളരെ കുറച്ചു കര്‍ഷകര്‍ മാത്രമാണ് ജ്യോതി വിത്ത് കൃഷി ചെയ്തത്.
നെല്ലില്‍ അഞ്ച് കിലോവരെ കിഴിവ് കുറച്ചാണ് കര്‍ഷകര്‍ക്ക് പി.ആര്.എസ് (പാഡി രസീത് ഷീറ്റ്) നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം വരെ 100 കിലാ നെല്ല് സംഭരിച്ചാല്‍ രണ്ട് കിലോയായിരുന്നു മില്ലുകാര്‍ കിഴിവ് നേടിയിരുന്നത്. സമയബന്ധിതമായി നെല്ല് വിറ്റുപോയില്ലെങ്കില്‍ നഷ്ടമുണ്ടാകുമെന്ന ആശങ്കയാല്‍ മില്ലുകാര്‍ ആവശ്യപ്പെടുന്ന കിഴിവ് നല്കാന് കര്‍ഷകര്‍ നിര്‍ബന്ധിതരാകുകയാണ്. 2024ല്‍ 8886.10 ടണ്ണും 2025ല്‍ 8791.58 ടണ്‍ നെല്ലുമാണ് സംഭരിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം നൂറോളം ടണ്ണിന്റെ കുറവുണ്ടായി. ഒരുകിലോ നെല്ലിന്റെ സംഭരണ വില 30.12 രൂപയാണ് കേന്ദ്രം നല്‍കുന്നത്, 23.69 രൂപസംസ്ഥാനം നല്‍കുന്നതാണ്, 06.31 രൂപ കൈകാര്യ ചെലവ് നൽകും.
കാലാവസ്ഥ വ്യതിയാനവും കനത്ത ചൂടുമൊക്കെ കാരണം ഇത്തവണ വിളവ് കുറവാണ് ലഭിച്ചത്. ഒരേക്കറിന് 20 മുതല്‍ 23 ക്വിന്റല്‍ വരെയാണ് കിട്ടിയ വിളവ്. മുമ്പ് 30 ക്വിന്റലില്‍ കൂടുതല്‍ വിളവ് കിട്ടിയിട്ടുണ്ട്. കനത്ത ചൂടും വാഹനങ്ങളുടെ ലഭ്യതക്കുറവും തൊഴിലാളികളുടെ ക്ഷാമവും നെല്ല് സംഭരണത്തെ ബാധിച്ചിട്ടുണ്ട്. വേഗത്തില്‍ നെല്ല് സംഭരിക്കാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ജില്ലയില്‍ ജൂണ്‍ 30ന് മുമ്പ് സംഭരണം പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു.





























