ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3 മില്യണിൽ അധികം ഫോളോവേഴ്‌സുള്ള ഷംസോ ബീബി എന്ന ഇൻഫ്‌ളുവൻസറാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14-ാം തീയതി ടക്‌സില നഗരത്തിലായിരുന്നു സംഭവം. കൗമാരക്കാരായ സഹോദരങ്ങൾക്കൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു ഷംസോയ്ക്കുനേരെ ആക്രമണമുണ്ടായത്. പാകിസ്ഥാനിലെ സാമൂഹികമാധ്യമങ്ങളിൽ വലിയ ആരാധകവൃന്ദമുള്ള സ്ത്രീകളെ ലക്ഷ്യമിട്ട് നടക്കുന്ന കൊലപാതകങ്ങളിൽ ഇക്കൊല്ലത്തിലെ അഞ്ചാമത്തേതാണ് ഷംസോയുടേത്. മോട്ടോർ സൈക്കിളിൽ എത്തിയ അജ്ഞാതരായ രണ്ടുപേരാണ് ഷംസോയ്ക്ക് നേരെ വെടിയുതിർത്തത്.
കഴുത്തിൽ വെടിയേറ്റ യുവതി തൽക്ഷണം മരിച്ചു. ആക്രമണത്തെ തുടർന്ന് കാർ നിയന്ത്രണംവിട്ട് മറ്റൊരു വാഹനത്തിൽ ഇടിച്ചു. അപകടത്തിൽ ഷംസോയുടെ പതിനഞ്ചുകാരിയായ സഹോദരി അസീമയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കാഷിഫ് എന്ന ആൾ പുറത്തേക്ക് വരാൻ ഷംസോയോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടെന്നും ഇതേത്തുടർന്ന് പുറത്തേക്ക് പോയപ്പോഴാണ് ആക്രമണമുണ്ടായതെന്നും ഷംസോയുടെ പിതാവ് ഫസൽ സാഹിബ്‌സാദ പോലീസിൽ നൽകിയ പരാതിയിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. ഇവർ കൊലയാളികൾക്ക് വിവരങ്ങളും ഒളിയിടവും നൽകിയവരാണെന്നാണ് സൂചന.
എന്നാൽ, മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്. സാമ്പത്തിക തർക്കമാകാം കൊലപാതകത്തിനു പിന്നിലെന്ന് ഷംസോയുടെ കുടുംബം പ്രതികരിച്ചു. കൗസർ, ജാവേദ് എന്നിങ്ങനെ രണ്ടുപേരുമായി ഷംസോയ്ക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്നും പണം തിരിച്ചുനൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവർ കൊലപാതകം ആസൂത്രണം ചെയ്തതാകാം എന്നുമാണ് യുവതിയുടെ കുടുംബം പരാതിയിൽ ആരോപിക്കുന്നത്.






























