തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി ഇഡി. സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക തെളിവുകൾ കിട്ടിയതിന് പിന്നാലെ ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ ഇഡി. കേസുമായി ബന്ധപ്പെട്ട് ഹവാലാ ഇടപാടുകൾ നടന്നുവെന്നും വ്യാജ സിം കാർഡ് ഉപയോഗിച്ച് ഇന്റർനെറ്റ് കോളുകൾ നടത്തിയെന്നും ഉൾപ്പെടെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് ഇഡിയുടെ വാദം. ഇക്കാര്യത്തിൽ രാഷ്ട്രീയ വിശദീകരണം നൽകാനാണ് സിപിഎമ്മിന്റെ നീക്കം. ഇടപാടിൽ ലഭിച്ച പണത്തിന്റെ പതിന്മടങ്ങ് തുക വീണ കൈകാര്യം ചെയ്തുവെന്ന ഗൗരവകരമായ കണ്ടെത്തലിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇഡി.
ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് ഇഡി വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ കടുത്ത നടപടികളിലേക്ക് കടക്കാനാണ് കേന്ദ്ര ഏജൻസിയുടെ നീക്കം. ഡയറിക്കുറിപ്പുകളിൽ പണം ഇടപാട് നടത്തിയതായി സൂചിപ്പിച്ചിട്ടുള്ളവരുടെ മൊഴിയെടുക്കും. വീണയെ വീണ്ടും ചോദ്യം ചെയ്യുന്ന സാഹചര്യവും തള്ളിക്കളയാൻ ആവില്ല. 20 കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇത് വീണയുടെ വരുമാനസ്രോതസ്സിന് അപ്പുറത്തുള്ള തുകയാണെന്നും ആണ് ഇഡി പറയുന്നത്. 85 ലക്ഷം രൂപ ദുബായിലേക്ക് അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. വ്യാജ സിം കാർഡ് ഉപയോഗിച്ച് ഇന്റർനെറ്റ് കോളുകൾ നടത്തിയതായും ഇഡി സംശയിക്കുന്നുണ്ട്. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വരുംദിവസങ്ങളിൽ അന്വേഷണം കടുപ്പിക്കാൻ ആണ് ഇ ഡിയുടെ നീക്കം.





























