ഇസ്ലാമാബാദ്: പാകിസ്ഥാൻ അപൂർവ ധാതു നിക്ഷേപങ്ങളുടെ ആദ്യ ബാച്ച് അമേരിക്കയിലേക്ക് അയച്ചു. അമേരിക്കൻ കമ്പനിയുമായി കഴിഞ്ഞ മാസം ഒപ്പിട്ട കരാറിന് പിന്നാലെയാണ് ആദ്യ ഘട്ടമായി ധാതുസമ്പത്ത് അയച്ചത്. ഈ കരാറും ചരക്ക് നീക്കവും പാകിസ്താനിൽ പ്രതിഷേധങ്ങൾക്കിടയാക്കി. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ), ഇത് രഹസ്യ ഇടപാട് ആണെന്ന് ആരോപിച്ചു. ആന്‍റിമണി, നിയോഡിമിയം, പ്രസിയോഡിമിയം തുടങ്ങിയ ധാതുക്കൾ ഉൾപ്പെടുന്നതാണ് അമേരിക്കയിലേക്ക് അയച്ച സാമ്പിൾ ചരക്കെന്ന് ‘ഡോൺ’ പത്രം റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ കമ്പനിയായ യുഎസ് സ്ട്രാറ്റജിക് മെറ്റൽസ് (യുഎസ്‍എസ്എം), പാകിസ്താന്‍റെ സൈനിക എഞ്ചിനീയറിംഗ് വിഭാഗമായ ഫ്രോണ്ടിയർ വർക്സ് ഓർഗനൈസേഷനുമായി (എഫ്‍ഡബ്ല്യുഒ) സെപ്റ്റംബറിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു. പാകിസ്ഥാനിൽ ധാതു സംസ്കരണ, വികസന സൗകര്യങ്ങൾക്കായി ഏകദേശം 500 മില്യൺ ഡോളർ നിക്ഷേപിക്കാനാണ് ഈ കരാർ ലക്ഷ്യമിടുന്നത്. മിസോറി ആസ്ഥാനമായുള്ള യുഎസ്എസ്എം, നിർണായക ധാതുക്കൾ ഉൽപ്പാദിപ്പിക്കുന്നതിലും പുനരുപയോഗം ചെയ്യുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.






























