പാലാ : പാലാ ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം ഡോക്ടറുടെ സേവനം കാഞ്ഞിരപ്പള്ളി ആശുപത്രിയിലേക്ക് മാറ്റിയതോടെ രോഗികള്‍ ദുരിതത്തിലായി. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പ്രകാരമാണ് ഈ നടപടി. ഉത്തരവ് ഉടന്‍ നടപ്പാക്കുവാന്‍ നിര്‍ദ്ദേശം വന്നപ്പോഴാണ് ആശുപത്രി അധികൃതരും മാനേജിംഗ് കമ്മിററി പോലും അറിയുന്നത്. ഉത്തരവ് ഉടന്‍ നടപ്പാവുകയും ചെയ്തു. ഇതോടെ കാലങ്ങളായി പാലാ ജനറല്‍ ആശുപത്രിയില്‍ ലഭിച്ചുകൊണ്ടിരുന്ന ഹൃദ്രോഗ ചികിത്സ നിലച്ചു. മീനച്ചില്‍ താലൂക്കിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും ഹൃദ്രോഗ ചികിത്സാ വിഭാഗം നിലവിലില്ലാത്ത സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഉള്ള ഏക സൗകര്യം അധികൃതര്‍ ഇല്ലാതാക്കിയത്. ഇതോടെ ഇവിടെ ചികിത്സ തേടിക്കൊണ്ടിരുന്ന നിരവധി രോഗികള്‍ക്ക് ഇടയ്ക്കു വച്ചു ചികിത്സ തുടരാനാവാതെ പ്രതിസന്ധിയിലാവുകയും ചെയ്തു .
ലക്ഷങ്ങള്‍ മുടക്കി രോഗനിര്‍ണ്ണയത്തിനായി കാര്‍ഡിയോളജി വിഭാഗത്തില്‍ വാങ്ങി പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരുന്ന എക്കോ മിഷ്യനും വെറുതെയായി. ഡോക്ടറെ മാറ്റിയ നടപടിയില്‍ ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആന്‍റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലും അധികൃതരെ പ്രതിഷേധം അറിയിച്ചു. ഇവിടെ ഉണ്ടായിരുന്ന കാര്‍ഡിയോളജി വിഭാഗം പൂര്‍ണ്ണമായും ഇല്ലാതാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും ഡോക്ടറുടെ സേവനം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും ഹെല്‍ത്ത് ഡയറക്ടര്‍ക്കും പരാതി നല്‍കിയതായി ചെയര്‍മാന്‍ അറിയിച്ചു. ബാഹ്യ ഇടപെടലുകളാണ് ഇതിന്‍റെ പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
ആരൊക്കെയോ ഇതിനു പിന്തുണ നല്‍കുന്നതായി ചെയര്‍മാന്‍ പറഞ്ഞു. കാര്‍ഡിയോളജി വിഭാഗത്തിനായി കാത്ത് ലാബ് സ്ഥാപിക്കുന്നതിനുള്ള ആധുനിക കെട്ടിട സമുച്ചയം നിര്‍മ്മിക്കുകയും ഉപകരണത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കാര്‍ഡിയോളജി വിഭാഗം തന്നെ ഇല്ലാതാക്കിയിരിക്കുന്നത്. ഇതിനോടകം ഈ ആശുപത്രിയില്‍ നിന്നും മറ്റിടങ്ങളിലേക്ക് മാറ്റിയതും തരം മാറ്റിയതും അഞ്ചോളം ഡോക്ടര്‍ തസ്തികകള്‍. വിവിധ സമയങ്ങളിലായി പാലാ ജനറല്‍ ആശുപത്രിയില്‍ നിന്നും വിവിധ ഇടങ്ങളിലേക്ക് കടത്തികൊണ്ട് പോയത് അഞ്ചോളം ഡോക്ടര്‍ തസ്തികകളാണെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സണ്‍ മാന്തോട്ടം പറഞ്ഞു. പരാതി അറിയിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ വിഷയത്തില്‍ ഇടപെട്ടിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
പരാതിയില്‍ നടപടി സ്വീകരിക്കുവാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറോഡ് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പകരം ക്രമീകരണം ഇല്ലാതെയാണ് ഓരോന്നും മാറ്റിയത്. ഇതോടെ പല ചികിത്സാ വിഭാഗങ്ങളും ഇവിടെ ഇല്ലാതാവുകയായിരുന്നു. സ്കിന്‍ & വെനേറല്‍ ഡിസീസ്, സൈക്യാട്രി ചിത്സാ വിഭാഗങ്ങള്‍ ഡോക്ടറെ മാറ്റിയതോടെ നേരത്തെ ഇല്ലാതായി. പിന്നീട് ഡെപ്യൂട്ടി സൂപ്രണ്ട് തസ്തിക മറ്റൊരിടത്തേക്ക് മാറ്റി. പിന്നീട് ആര്‍.എം.ഒ ആയി ഇവിടെ ഉണ്ടായിരുന്ന ഡോക്ടറെ ഡി.എം.ഒ ഓഫീസിലേക്ക് മാറ്റി.
ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയപ്പോള്‍ ഫോറന്‍സിക് വിഭാഗം അനുവദിച്ചിരുന്നു. ഇതിനായി കെട്ടിടവും ഓഫീസ് സൗകര്യങ്ങളും മറ്റും സജ്ജമാക്കി കഴിഞ്ഞ് ആരോഗ്യവകുപ്പ് തസ്തികകള്‍ പുനര്‍നിര്‍ണ്ണയം ചെയ്തപ്പോള്‍ ഈ വിഭാഗവും അപ്രത്യക്ഷമായി. ഇവിടെ എത്തുന്ന ഡോക്ടര്‍മാര്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റം ലഭിക്കുന്നതിനും ഇഷ്ടപ്പെട്ട ജോലി സ്ഥലം തരപ്പെടുത്തുന്നതിനുമായി തസ്തിക ഉള്‍പ്പെടെ സ്വാധീനം ചെലുത്തി മാറ്റി കൊണ്ടു പോവുകയാണ്. ഈ നടപടി മീനച്ചില്‍ താലൂക്കിലെ നിര്‍ധനരായ രോഗികള്‍ക്ക് വിനയാകുന്നു. ഡോക്ടര്‍മാരുടെ എണ്ണം കുറഞ്ഞതോടെ രോഗികള്‍ വളരെയധികം സമയം കാത്തിരിക്കേണ്ടി വരുന്നു.