കോട്ടയം: പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധിയിൽ അന്തിമ തീരുമാനം കെപിസിസിക്ക് വിട്ട് കോൺഗ്രസ് ജില്ല നേതൃത്വം. ഭരണപക്ഷത്ത് പ്രതിസന്ധി രൂക്ഷമാകുമ്പോഴും സ്ഥിതിഗതികൾ നോക്കി മാത്രം നിലപാട് എടുക്കാൻ ആണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. സ്വതന്ത്രരെ കൂട്ടുപിടിച്ച് ഭരണം പിടിക്കാനില്ലെന്ന് ജോസ് കെ.മാണി പ്രതികരിച്ചു. സ്വതന്ത്ര കൂട്ടായ്മയ്ക്ക് നൽകിയ കോൺഗ്രസ് കൗൺസിലർമാർ നൽകിയ പിന്തുണ പിൻവലിച്ചതോടെ തുലാസിലാണ് പാലാ നഗരസഭയിലെ യുഡിഎഫ് ഭരണം. ആഭ്യന്തര പ്രശ്‌നങ്ങളും തമ്മിലടിയും പരിഹരിക്കാൻ ഡിസിസി നേതൃത്വവും യുഡിഎഫ് ജില്ലാ നേതൃത്വവും ഇടപെട്ട് നടത്തിയ ഇടപെടലുകൾ വിജയിച്ചില്ല. കോൺഗ്രസ് പ്രദേശിക നേതൃത്വം സ്വതന്ത്രരെ തള്ളി പ്രമേയവും പാസാക്കി.
ഈ സാഹചര്യത്തിലാണ് അന്തിമ തീരുമാന കെപിസിസി നേതൃത്വത്തിന് വിട്ടത്. ഇങ്ങനെ നഗരസഭ ഭരണത്തിൽ തുടരുന്നതിൽ അർത്ഥമില്ലെന്നാണ് ജില്ലയിലെ നേതാക്കളുടെ അഭിപ്രായം .നിലവിൽ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം നീക്കങ്ങൾ വേണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. തർക്കങ്ങൾ ഏതു രീതിയിൽ മുന്നോട്ടു പോകുമെന്ന് നിരീക്ഷിക്കുകയാണ് എൽഡിഎഫ്. നഗരസഭ ബസ്റ്റാൻഡ് ഡിവൈഎഫ്ഐ സമ്മേളനത്തിന് വിട്ടു നൽകിയ നടപടി ചൂണ്ടിക്കാട്ടി കോൺഗ്രസ് അനാവശ്യ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതായി സിപിഎം നേതൃത്വം വിമർശിച്ചു. യുഡിഎഫ് സംസ്ഥാന നേതൃത്വം അഭിപ്രായം പറയട്ടെയെന്നാണ് സ്വതന്ത്ര കൂട്ടായ്മയുടെ നിലപാട് .





























