പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി. വത്സൻ പൊലീസിന് മുന്നിൽ കീഴടങ്ങി. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ പ്രശോഭിനായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതി മുൻകൂർ ജാമ്യം തള്ളിയതിനെത്തുടർന്നാണ് പ്രശോഭ് ഹൈക്കോടതിയെ സമീപിച്ചത്. പരാതി ഉയർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പ്രശോഭിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് താമസസ്ഥലത്ത് അതിക്രമിച്ചു കയറി പീഡിപ്പിച്ചു എന്നായിരുന്നു അതിജീവിത മുഖ്യമന്ത്രിക്ക് നൽകിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ടൗൺ സൗത്ത് പൊലീസാണ് കേസെടുത്തത്. താൻ നിരപരാധിയാണെന്നും അന്വേഷണത്തോട് സഹകരിക്കാമെന്നും കാണിച്ച് മണ്ണാർക്കാട് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഇയാൾ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതികൾ അത് തള്ളുകയായിരുന്നു.





























