പാലക്കാട് : എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഈ മാസം 26 മുതൽ 30 വരെ നടത്താൻ സർക്കാർ തീരുമാനിച്ചതോടെ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങൾ അണുവിമുക്തമാക്കൽ ആരംഭിച്ചു. ജില്ലാ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. സിവിൽ ഡിഫൻസ് ഫോഴ്സ് സഹായത്തോടെ നടക്കുന്ന പ്രവർത്തനം 25 നുള്ളിൽ പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു.
ജില്ലയിലെ ഏഴ് സ്റ്റേഷനുകളിൽ നിന്നുള്ള സേനാംഗങ്ങൾക്കൊപ്പം 300 സിവിൽ ഡിഫൻസ് അംഗങ്ങളും പ്രവർത്തനത്തിൽ പങ്കാളികളാണ്. പ്രവർത്തനങ്ങൾക്കു ശേഷം ആരോഗ്യപ്രവർത്തകർ പരീക്ഷാ കേന്ദ്രങ്ങൾ പരിശോധിക്കും. പരീക്ഷ കഴിഞ്ഞാലും കേന്ദ്രങ്ങൾ അണുനശീകരിക്കും. കൂടതെ എല്ലാ പ്രവേശന കവാടത്തിനടുത്തും കൈകഴുകാൻ സൗകര്യവും ക്ലാസ് മുറികളിലെ പുറത്ത് സാനിറ്റൈസറും സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.
എസ്എസ്എൽസിക്ക് ജില്ലയിൽ പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം തുടങ്ങി മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി 199 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പാലക്കാട് 99, മണ്ണാർക്കാട് 42, ഒറ്റപ്പാലം 58 എന്നിങ്ങനെയാണ് കേന്ദ്രങ്ങൾ. ഇത്രയും കേന്ദ്രങ്ങളിലായി 39,094 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 220 കേന്ദ്രങ്ങളിലായി 80514 പേരാണ് പരീക്ഷ എഴുതുന്നത്. 41457 പേർ ഒന്നാം വർഷവും 39057 പേർ രണ്ടാംവർഷത്തെയും പരീക്ഷ എഴുതും. പരീക്ഷയ്ക്ക് വരുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ആവശ്യമായ മാസ്കുകളും തയ്യാറായി കഴിഞ്ഞു. ഇവ പരീക്ഷയ്ക്കു മുമ്പു തന്നെ അതാത് സ്കൂളുകളിൽ എത്തിക്കും.
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ 16 വിദ്യാർത്ഥികൾ ഉൾപ്പടെ ജില്ലയിൽ 33 കുട്ടികളാണ് കോയമ്പത്തൂർ, ഈറോഡ്, പൊള്ളാച്ചി എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഇത്തരത്തിൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ ജില്ലയിലെ വിദ്യാർത്ഥികൾക്ക് നാട്ടിലെത്താനുള്ള ജില്ലാ കളക്ടറുടെ പാസ് തയ്യാറായിട്ടുണ്ട്. കളക്ടർ പാസ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകൾക്ക് കൈമാറും.
വിദ്യാർത്ഥികൾക്കും കൂടെ ഒരാൾക്കും ഹാൾ ടിക്കറ്റ് കാണിച്ച് ജില്ലയിലെ ഏതു ചെക്ക്പോസ്റ്റ് വഴിയും നാട്ടിൽ എത്താം. ചെക്ക് പോസ്റ്റുകളിൽ വിദ്യാർത്ഥികൾക്ക് ആരോഗ്യ വകുപ്പിന്റെ പരിശോധനയും ഉണ്ടാകും. രോഗലക്ഷണം ഉള്ളവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. സ്വകാര്യ വാഹനങ്ങൾ ഇല്ലാത്തവർക്ക് ജില്ലയിലെ സ്കൂൾ ബസുകൾക്കു പുറമെ ആവശ്യമായ കെഎസ്ആർടിസി ബസുകളും ഉറപ്പാക്കും.