കൊല്ലം : അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടേതു കൊലപാതകമെന്ന് തെളിഞ്ഞു. ഉത്രയുടെ ഭര്‍ത്താവ് സൂരജ് കുറ്റസമ്മതം നടത്തി. സൂരജിന്റെ സുഹൃത്ത് , ബന്ധു എന്നിവരെയും ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മൂന്നുപേരുടെയും അറസ്റ്റ് ക്രൈം ബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. പാമ്പുപിടിത്തക്കാരനായ സുഹൃത്തില്‍ നിന്ന് പതിനായിരം രൂപയ്ക്കാണ് സൂരജ് പാമ്പിനെ വാങ്ങിയത് . ഇയാളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയിലുള്ള സുഹൃത്തിന്റെ പക്കല്‍ നിന്നാണ് പാമ്പിനെ വാങ്ങിയതെന്ന് സൂരജ് മൊഴി നല്‍കി. ഉത്രയും ഭര്‍ത്താവ് സൂരജുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സൂരജിന്റെ മാതാപിതാക്കള്‍ സമ്മതിച്ചു. എന്നാല്‍ അതൊന്നും ഇങ്ങനെ ഒരു സംഭവത്തിലേയ്ക്കു എത്തിക്കുന്ന തരത്തിലുള്ളതല്ലെന്നും സൂരജിന്റെ കുടുംബം പറയുന്നു.
ഉത്രയുടെ വീട്ടുകാര്‍ക്കുവേണ്ടി പോലീസ് കഥയെഴുതുകയാണെന്നു സൂരജിന്റെ കുടുംബം ആരോപിക്കുന്നു. മകന്‍ തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പിതാവ് സുരേന്ദ്രന്‍ പറഞ്ഞു. ആദ്യം പാമ്പ് കടിയേറ്റത് കിടപ്പുമുറിയിലല്ല, മുറ്റത്ത് വെച്ചാണെന്നും ഇവര്‍ പറയുന്നു. ഉത്തരയുടെ വീട്ടുകാരുടെ ആരോപണം തെറ്റെന്നും സൂരജിന്റെ മാതാവ് രേണുകയും പറയുന്നു.
സൂരജിനു പാമ്പ് പിടുത്തക്കാരുമായി ബന്ധമുള്ളതിന്റെ തെളിവ് അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു. കിടപ്പ് മുറിയില്‍ ഭര്‍ത്താവിനും ഒന്നര വയസുള്ള മകനുമൊപ്പം കിടന്ന് ഉറങ്ങിയപ്പോഴാണ് യുവതിക്ക് പാമ്പ് കടിയേറ്റത്. ശീതികരിച്ച മുറിയുടെ ജനലും കതകും അടച്ചിട്ടിരുന്നിട്ടും ഉഗ്ര വിഷമുള്ള പാമ്പ് എങ്ങിനെ അകത്തു കടന്നു എന്നതാണ് മരണത്തില്‍ ഉത്രയുടെ മാതാപിതാക്കള്‍ ദുരൂഹത ആരോപിക്കാന്‍ കാരണം.
മാത്രമല്ല മാര്‍ച്ച് മാസത്തില്‍ ഭര്‍ത്താവ് സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍ വെച്ചും യുവതിയെ പാമ്പ് കടിച്ചിരുന്നു. സൂരജിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പാമ്പുകളെ പിടിക്കാറുണ്ടെന്നും ,ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം മനസ്സിലാക്കിയിരുന്നു. ഉത്രയുടെ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് 2നു രാവിലെ തുറന്നതായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും സംഘവും കണ്ടെത്തിയിരുന്നു.