കൊച്ചി : പാലാരിവട്ടം പാലം അഴിമതിയില്‍ ജാമ്യാപേക്ഷയുമായി വി.കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയില്‍. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും വിശദമായ ചികിത്സ വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും. അര്‍ബുദ രോഗബാധിതനായ വി. കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ റിമാൻഡിൽ ചികിത്സയില്‍ കഴിയുകയാണ്.
പാലാരിവട്ടം പാലം അഴിമതിക്കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ മാസം 18 നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇബ്രാംഹിംകുഞ്ഞിന്റെ രോഗം ഗുരുതരമായതിനാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് മാറ്റുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്ന ആശുപത്രി അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തിയാണ് റിമാൻഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.