തിരുവനന്തപുരം: പാലാരിവട്ടം പാലം പുനര്‍നിര്‍മാണം എട്ടു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ശ്രീധരന് ആയിരിക്കും പാലത്തിന്റെ നിര്‍മാണ മേല്‍നോട്ട ചുമതലയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിര്‍മ്മാണ മേല്‍നോട്ടം ഏറ്റെടുക്കാം എന്ന് ഇ.ശ്രീധരന്‍ സമ്മതിച്ചിട്ടുണ്ട്. എട്ട് മാസം കൊണ്ട് പണി പൂര്‍ത്തിയാവും എന്നാണ് അദ്ദേഹം പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“ഗതാഗതത്തിനായി തുറന്നുകൊടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തില്‍ വിളളലുകള്‍ ശ്രദ്ധയില്‍ പെട്ടു. ഇതിനെ തുടര്‍ന്നാണ് പാലം പരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഗുരുതരമായ അപാകത കണ്ടെത്തി. തുടര്‍ന്ന് വിശദ പരിശോധനയ്ക്കായി ഇ ശ്രീധരനേയും മദ്രാസ് ഐഐടിയെയും ചുമതലപ്പെടുത്തി. കേവലം പുനരുദ്ധാരണം കൊണ്ട് പാലത്തെ ശക്തിപ്പെടുത്താന്‍ മതിയാകില്ലെന്നും സ്ഥായിയായ പരിഹാരമെന്ന നിലയില്‍ പൊളിച്ചു പണിയുന്നതാണ് നല്ലതെന്നും ഇ. ശ്രീധരന്‍ നിര്‍ദേശിച്ചു, ” മുഖ്യമന്ത്രി പറഞ്ഞു. ഈ മേഖലയില്‍ വൈദഗ്ധ്യവും പാരമ്പര്യവുമുളള ഇ ശ്രീധരന്റെ നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സംസ്ഥാന സര്‍ക്കാരിനു സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഭാരപരിശോധന നടത്തിയ ശേഷമേ പൊളിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് ചൊവ്വാഴ്ച സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.
ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവിനെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തിരുന്നു. പാലം അഴിമതി അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഭാരപരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പാലാരിവട്ടം പാലം ഉടന്‍ പൊളിച്ചുപണിയണമെന്നും പാലം പൊളിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കത്ത് നല്‍കിയിരുന്നു. പാലാരിവട്ടം പാലം കഴിഞ്ഞ ഒരുവര്‍ഷമായി അടഞ്ഞുകിടക്കുന്നത് മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് കേസില്‍ അതിവേഗം തീര്‍പ്പുണ്ടാക്കണമെന്നാണ് സുപ്രീംകോടതിക്ക് നല്‍കിയ കത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നത്.