ദില്ലി : ഭക്ഷ്യ എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് പാമോയില്‍ വില കുത്തനെ കുറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് പാമോയില്‍ വ്യാപാരം നടക്കുന്നത്. ഇറക്കുമതി നികുതിയില്ലാതെ ഇറക്കുമതി ചെയ്ത ക്രൂഡ് പാം ഓയിലിന്റെ വില ഒരു മെട്രിക് ടണ്ണിന് 77,500 രൂപയാണ്. ഇതിനകം ഇറക്കുമതി ചെയ്ത എണ്ണയ്ക്ക് 76,500 രൂപ മാത്രമേ ലഭിക്കുന്നുള്ളൂ. ഡിമാന്റിലുണ്ടായ ഈ കുറവ് മൂലമാണ് ഇന്ത്യ എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിന് തീരുമാനിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ 2023 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ ഭക്ഷ്യ എണ്ണ ഇറക്കുമതിക്കായി മാത്രം 20.8 ബില്യൺ ഡോളർ ആണ് ചെലവഴിച്ചത്. ഭക്ഷ്യ എണ്ണ ഉൽപ്പാദനം സ്തംഭനാവസ്ഥയിൽ ആയതോടെ രാജ്യത്തെ വാർഷിക സസ്യ എണ്ണ ഉപഭോഗത്തിൻറെ മൂന്നിൽ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യുകയാണ്.
ഇങ്ങനെ ഏകദേശം 23 ദശലക്ഷം മെട്രിക് ടൺ എണ്ണ ആണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ മൊത്തം സസ്യ എണ്ണ ഇറക്കുമതിയുടെ 60 ശതമാനവും പാം ഓയിൽ ആണ്. പ്രാദേശിക ഉൽപ്പാദനം ഉയർത്താൻ പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അരി , ഗോതമ്പ് തുടങ്ങിയ മറ്റ് വിളകളിൽ നിന്ന് വ്യത്യസ്തമായി എണ്ണക്കുരു ഉൽപ്പാദനം ഏതാണ്ട് സ്തംഭനാവസ്ഥയിലാണ്. വർദ്ധിച്ചു വരുന്ന ജനസംഖ്യ കാരണം ഡിമാൻഡ് കുതിച്ചുയരുമ്പോഴും കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഇന്ത്യയുടെ എണ്ണക്കുരു ഉൽപ്പാദനത്തിലെ വാർഷിക വളർച്ച 2.4% മാത്രമാണ്. ഇന്ത്യ പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് പാമോയിൽ വാങ്ങുന്നത്, അർജൻന്റീന, ബ്രസീൽ, റഷ്യ, ഉക്രെയ്ൻ എന്നിവിടങ്ങളിൽ നിന്ന് സോയ എണ്ണുയും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നു.