പത്തനംതിട്ട : ഞായറാഴ്ച ഉച്ചകഴിഞ്ഞ് പമ്പ ഡാമിന്റെ ആറു ഷട്ടറുകളും രണ്ട് അടി വീതം ഉയർത്തിയപ്പോൾ റാന്നി – ആറന്മുള നിവാസികൾ കടുത്ത ആശങ്കയിലായിരുന്നു. ഇതിനിടയിൽ മിക്ക ചാനലുകളും ആശങ്ക പരത്തുന്ന വാർത്തകളാണ് പുറത്തു വിട്ടത്. നദിയില്‍ ജലനിരപ്പ് വളരെവേഗം ഉയരുകയാണെന്നും ജില്ലയില്‍ കനത്ത മഴയാണെന്നുമായിരുന്നു വാര്‍ത്തകള്‍.
എന്നാൽ ഒൻപത് മണിക്കൂർ ഡാം തുറന്നു വെച്ചിട്ടും റാന്നി ഭാഗത്ത് കാര്യമായ ജലനിരപ്പ് ഉയർന്നില്ല. കൂടാതെ രാവിലെ മുതൽ മഴയുടെ ശക്തി കുറഞ്ഞതും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയാന്‍ കാരണമായി. ജലനിരപ്പ് കുറഞ്ഞ് പമ്പ ഡാമിന്റെ തുറന്ന ആറു ഷട്ടറുകളും ഇന്ന് വെളുപ്പിനെ അടച്ചതോടെ തീരദേശവാസികളുടെ ആശങ്ക ആശ്വാസത്തിന് വഴിമാറി. ജലനിരപ്പ് ഉയരുമെന്ന ആശങ്കയിൽ പത്തനംതിട്ട ജില്ലാ ഭരണകൂടം കനത്ത സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുകയും ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്തിരുന്നു . ഇതു കൂടാതെ ദേശീയ ദുരന്തനിവാരണ സേനയുടെ 22 അംഗ ടീമും മൽസ്യ – കുട്ട വഞ്ചി തൊഴിലാളികളും രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിയിരുന്നു.





























