റാന്നി : മലയോര മേഖലയിലെ കനത്ത മഴയെത്തുടർന്ന് പമ്പയാർ, കക്കാട്ടാർ, കല്ലാർ എന്നിവ കരകവിഞ്ഞൊഴുകിയതോടെ റാന്നി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. കഴിഞ്ഞ ദിവസം രാത്രി 2.30-ടെയാണ് നദികളിൽ ജലനിരപ്പ് കുതിച്ചുയരാൻ തുടങ്ങിയത്. പുലർച്ചെയോടെ റാന്നി ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലിമണ്ണ് കോസ്‌വേ പൂർണമായും വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് അറയാഞ്ഞിലിമണ്ണ് നിവാസികളായ 400-ഓളം കുടുംബങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ ദുരിതത്തിലായി. അറയാഞ്ഞിലിമണ്ണിന് പുറമെ കുരുമ്പൻമൂഴി, മുക്കം കോസ്‌വേകൾ, അത്തിക്കയം കൊച്ചുപാലം, നാറാണംമൂഴി പാലം എന്നിവയും വെള്ളത്തിനടിയിലാണ്. മൂന്ന് വശവും വനത്താലും ഒരു വശം നദിയാലും ചുറ്റപ്പെട്ട കുരുമ്പൻമൂഴിയിലെ ജനങ്ങളും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. മണിയാറിൽ ഒരു വീട് പൂർണ്ണമായും ഒരു വീട് ഭാഗികമായും തകർന്നു.
ചാത്തന്‍തറയിലും വെച്ചൂച്ചിറ കക്കുടുക്കയിലും വീടുകളുടെ സംരക്ഷണ ഭിത്തിയിടിഞ്ഞത് വീടിന് ഭീഷണിയായി. അത്തിക്കയം – ഇടമുറി റോഡിൽ മരം കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണതിനെ തുടർന്ന് നിരവധി പോസ്റ്റുകൾ ഒടിഞ്ഞു. പൊന്നമ്പാറ മുതല്‍ വാഴക്കാലമുക്ക് വരെ നിരവധി തൂണുകളാണ് തകര്‍ന്നത്. പ്രദേശത്ത് പൂർണമായി വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ടു. വെള്ളപ്പൊക്ക വിവരമറിഞ്ഞ് പുലർച്ചെ വ്യാപാരികൾ എത്തുമ്പോഴേക്കും കടകളിലും റോഡുകളിലും വെള്ളം കയറിയിരുന്നു. കടകളിലെയും വീടുകളിലെയും സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ സാധിക്കാത്തതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടായത്.
താഴ്ന്ന പ്രദേശങ്ങളായ മാമുക്ക്, ഇട്ടിയപ്പാറ, ചെത്തോങ്കര എന്നിവിടങ്ങളിൽ വെള്ളം കയറിയതോടെ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഇതുവഴിയെത്തിയ ദീർഘദൂര യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. ചെട്ടിമുക്ക് വലിയകാവ് റോഡില്‍ പുള്ളോലി ഭാഗത്ത് വെള്ളം കയറിയതോടെ വലിയകാവ് റൂട്ടില്‍ ഗതാഗതം മുടങ്ങി. അങ്ങാടി പേട്ട ജംങ്ഷനില്‍ വെള്ളം കയറിയതോടെ തിരുവല്ല, മല്ലപ്പള്ളി റൂട്ടുകളില്‍ ഗതാഗത തടസം നേരിട്ടു. ചെറുകോല്‍പ്പുഴ റൂട്ടില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറി. ബ്ലോക്ക് പടി – കോഴഞ്ചേരി റോഡില്‍ ബ്ലോക്ക് ഓഫീസ് ജംങ്ഷന്‍, തെക്കേപ്പുറം, കീക്കൊഴൂര്‍, പുതമണ്‍ ഭാഗങ്ങളിലും റോഡില്‍ വെള്ളം കയറി.
മന്ദിരം ജംങ്ഷന് സമീപം വെള്ളം കയറിയതോടെ വടശേരിക്കര ഭാഗത്തേക്കും ഗതാഗതം തടസ്സപ്പെട്ടു. വടശേരിക്കര ചന്ത ഭാഗത്ത് വെള്ളം കയറിയതോടെ വ്യാപാര സ്ഥാപനങ്ങളും മുങ്ങി. ഇവിടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളത്താല്‍ മുങ്ങി. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിയാത്തത് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. ഉച്ചയോടെ ജലനിരപ്പിൽ ചെറിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി പൂർണമായി ഒഴിവായിട്ടില്ല. എൻ.ഡി.ആർ.എഫ് സംഘവും അഗ്നിശമന സേനയുടെ സ്കൂബാ ടീമും രക്ഷാപ്രവർത്തനങ്ങൾക്കായി പ്രദേശത്തുണ്ട്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാനും ജനങ്ങളെ മാറ്റി പാർപ്പിക്കാനുമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.






























