പനമരം: വയനാട്ടിലെ പനമരം വലിയപുഴയിൽ മുതലകളുടെ സാന്നിധ്യം വർധിച്ചതോടെ പ്രദേശവാസികൾ ആശങ്കയിൽ. നട്ടുച്ചയിലും കരയിൽ കയറി മണിക്കൂറുകളോളം കിടക്കുന്ന ഭീമൻ മുതലകൾ ഭീതി പരത്തുകയാണ്. കൊറ്റില്ലം തുരുത്തിന് ചുറ്റുമായി ഇന്നലെ മാത്രം മൂന്ന് വലിയ മുതലകളെയാണ് നാട്ടുകാർ കണ്ടത്. ദേശാടനപ്പക്ഷികൾ മേഖലയിലെത്തിയതിന് പിന്നാലെയാണ് പുഴയിൽ മുതലകളെയും ചീങ്കണ്ണികളെയും കൂടുതൽ കാണാൻ തുടങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. മുൻകാലങ്ങളിൽ മഴയും വെള്ളപ്പൊക്കവും കഴിഞ്ഞ് ജലനിരപ്പ് താഴുമ്പോഴായിരുന്നു ഇവ കരയിലേക്ക് കയറുന്നത്. എന്നാൽ ഇത്തവണ മഴക്കാലം ആരംഭിച്ചതു മുതൽ തന്നെ പനമരം, കബനി ഉൾപ്പെടെയുള്ള പുഴകളിൽ മുതലകളുടെ സാന്നിധ്യം വർധിച്ചിരിക്കുകയാണ്.
പകൽ സമയങ്ങളിൽ പുഴക്കരയിലെ മൺതിട്ടകളിൽ കയറി കിടക്കുന്ന മുതലകളും ചീങ്കണ്ണികളും ഇപ്പോൾ പനമരം വലിയപുഴ, കൊറ്റില്ലം തുരുത്ത്, കബനിയിലെ കൂടൽക്കടവ് എന്നിവിടങ്ങളിൽ പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നതും പ്രജനനത്തിന് അനുയോജ്യമായ കാലാവസ്ഥയുമാണ് ഇവയുടെ എണ്ണം കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ. കുഞ്ഞൻമുതൽ ഭീമൻമാർ വരെയുള്ള മുതലകൾ കരയിലേക്ക് കയറുന്നത് പതിവായതോടെ പുഴയോരത്ത് എത്തുന്നവരും മത്സ്യത്തൊഴിലാളികളും ഏറെ ജാഗ്രതയിലാണ്. പാറപോലെ അനങ്ങാതെ കിടക്കുന്ന മുതലകൾ ആളുകളുടെ സാന്നിധ്യം മനസ്സിലാക്കിയാൽ അതിവേഗം പുഴയിലേക്ക് ചാടുന്നതും നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നു.
മുട്ടയിടൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായാണ് മുതലകൾ കൂടുതലായി കരയിലേക്ക് എത്തുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം പുഴകളിൽ അനിയന്ത്രിതമായി വർധിക്കുന്ന മുതലകളുടെ എണ്ണം നിയന്ത്രിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





























