റാന്നി: ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡ്, കോളേജ് റോഡ്, പുനലൂർ-മൂവാറ്റുപുഴ റോഡ് എന്നിവിടങ്ങളിൽ ഉള്ള മുറുക്കാന്‍ കടകള്‍ പൂട്ടിക്കണമെന്ന പഞ്ചായത്തിന്‍റെ ആവശ്യത്തോടു മുഖം തിരിച്ച് എക്സൈസ് സംഘം. മുറുക്കാന്‍ കടകള്‍ നിർത്തുന്നതിന് പകരം പെറ്റി അടിച്ച് കേന്ദ്രങ്ങള്‍ തുടരുവാന്‍ അനുവാദം കൊടുക്കുകയാണെന്ന് ആരോപണവുമായി പഞ്ചായത്ത് പ്രസിഡന്‍റ് രംഗത്തെത്തി. അനധികൃതമായി പ്രവൃത്തിക്കുന്ന പാന്‍മസാല കടകളും മുറുക്കാന്‍ കടകളും പൂട്ടിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, എക്സൈസ് ഓഫീസിൽ നിർദ്ദേശവും നിവേദനവും നൽകിയിട്ടും ഒരു പ്രയോജനം ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു.
അന്യസംസ്ഥാന തൊഴിലാളികളാണ് ഇത്തരം കടകള്‍ നടത്തുന്നവരില്‍ അധികവും. ഓരോ ദിവസവും എക്സൈസ് സംഘമെത്തി 200 രൂപ ഫൈൻ അടപ്പിച്ച് ഇത്തരം കേന്ദ്രം പ്രോത്സാഹിപ്പിക്കുകയാണെന്നാണ് പ്രധാനമായും ഉയർന്നുവരുന്നു ആക്ഷേപം. കഴിഞ്ഞ ദിവസം രാവിലെ എക്സൈസ് ഡിപ്പാർട്ട്മെന്റ് ഫൈൻ അടിച്ചതിന്റെ ഫോട്ടോ സഹിതം സമൂഹ്യ മാധ്യമങ്ങളില്‍ ഇട്ടാണ് പ്രസിഡന്‍റ് പ്രതിഷേധിച്ചത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ നിന്നും നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് ഡിപ്പാർട്ട്മെന്റിന് വീണ്ടും കത്തു നല്‍കിയതായി ഇവര്‍ പറഞ്ഞു.