കോന്നി : കോന്നിയിൽ പണം തട്ടുന്ന നാടോടി സംഘങ്ങൾ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസമാണ് കോന്നിയിൽ ബസ് യാത്രികയുടെ പണം മോഷ്ടിച്ച നാടോടി സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും തുടർന്ന് ഇവരിൽ നിന്ന് ഇരുപത്തിയയ്യായിരം രൂപ കണ്ടെത്തുകയും ചെയ്തു. പിന്നീട് ഇതിനു ശേഷമാണ് കലഞ്ഞൂരിൽ വീട്ടമ്മയുടെ മാല അപഹരിച്ചത്. ബസിലും മറ്റ് തിരക്കുള്ള സ്ഥലങ്ങളിലും സംഘങ്ങളായോ ഒറ്റക്കോ ആണ് മോഷ്ടാക്കൾ വിലസുന്നത്. സ്ത്രീകളുടെ അടുത്ത് കൂടുന്ന മോഷ്ടാക്കൾ ഇവരിൽ നിന്നും ഇവർപോലും അറിയാതെ തിരക്കിനിടയിൽ സ്വർണ്ണവും പണവും അപഹരിക്കുന്നതാണ് രീതി.
പണം നഷ്ടപ്പെട്ടെന്ന് അറിയുമ്പോഴേക്കും മോഷ്ടാക്കൾ കടന്നു കളഞ്ഞിരിക്കും. ഇത്തരത്തിൽ പണവും സ്വർണ്ണവും നഷ്ടപെട്ട പലരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തമിഴ് നാട് അടക്കമുള്ള സ്ഥലങ്ങളിൽ നിന്നാണ് ഇത്തരത്തിൽ മോഷ്ടാക്കൾ കേരളത്തിൽ എത്തുന്നത് എന്നതാണ് വിവരം. നിലവിൽ നടന്നിട്ടുള്ള മോഷണ കേസുകളിൽ പ്രതികൾ ആയിട്ടുള്ളവരും തമിഴ്‌നാട് സ്വദേശികൾ ആണ്.
പട്ടാപകൽ ആണ് കൂടുതലും മോഷണങ്ങൾ നടക്കുന്നത്.കോന്നി,കലഞ്ഞൂർ,കൂടൽ തുടങ്ങി പല സ്ഥലങ്ങളിലും ഇത്തരം സംഘങ്ങൾ വിലസുന്നു എന്നാണ് അറിയുന്നത്. സാധാരണക്കാരുടെ രീതിയിൽ വേഷവിധാനങ്ങളോടെ ആണ് ഇവർ പൊതു ജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപെടുന്നതും. ഓണക്കാലത്തിൻറെ തിരക്കുകൾക്കിടയിൽ ഇത്തരം സംഘങ്ങൾ വർദ്ധിക്കുന്നതിനും സാധ്യത ഏറെയാണ്.