പന്തളം : ഗതാഗത കുരുക്കില്‍ വലഞ്ഞ് പന്തളവും കുളനടയും. കഴിഞ്ഞദിവസങ്ങളിൽ പന്തളത്ത് മെഡിക്കൽ മിഷൻ കവലയും കഴിഞ്ഞ് വാഹനങ്ങളുടെ നിര കുരമ്പാലയിലേക്ക് നീണ്ടു. എംസി റോഡിലാണ് പന്തളത്തെ തിരക്ക് കൂടുതൽ അനുഭവപ്പെട്ടുതുടങ്ങിയത്. എം.സി.റോഡിൽ ഗതാഗതം കുരുങ്ങിയപ്പോൾ പന്തളം-മാവേലിക്കര റോഡിലും പന്തളം-പത്തനംതിട്ട റോഡിലും ഗതാഗതം സ്തംഭിച്ചു. റോഡിനിരുവശവും നിരന്ന കടകൾക്ക് മുമ്പിൽ കടയിലെത്തുന്നവരുടെ വാഹനങ്ങളും ഓട്ടോറിക്ഷകളും ഉണ്ടാകും. കെഎസ്ആർടിസി ബസും സ്വകാര്യബസും നിർത്തുന്നതും ഇവിടെത്തന്നെയാണ്. പന്തളം ഭാഗത്തേക്കോ, ചെങ്ങന്നൂർ ഭാഗത്തേക്കോ ഉള്ള ബസ് ആളിനെ ഇറക്കാനോ കയറ്റാനോ നിർത്തിയാൽ പിന്നെ മറ്റൊരുവാഹനത്തിന് മറികടന്ന് പോകാൻ കഴിയില്ല.
പന്തളം കവലയിലെ ഗതാഗതതടസ്സം നീക്കാൻ എംസി റോഡിലെ സിഗ്നലിൽ യാത്രാസമയം ദീർഘിപ്പിച്ചുകൊടുത്തു. എന്നിട്ടും ഫലമില്ല. അടൂർ ഭാഗത്തേക്ക് പോകുന്ന ബസ് പന്തളം എൻഎസ്എസ് ഗേൾസ് ഹൈസ്‌കൂളിന് സമീപത്തുള്ള സ്റ്റോപ്പിൽ നിർത്തിയാൽ പിന്നെ പന്തളം കവലവരെ വാഹനം അനങ്ങാതെയാകും. ചെങ്ങന്നൂർ റോഡിലും ഇതാണ് സ്ഥിതി. മാർക്കറ്റ് റോഡിൽ നഗരസഭാ ബസ്‌സ്റ്റാൻഡിൽ നിന്നിറങ്ങുന്ന വാഹനം നിർത്തുന്നതുതന്നെയാണ് പ്രധാനപ്രശ്‌നം.





























