പന്തളം : വോട്ടെടുപ്പ് ദിവസം പന്തളം ഇടയാടിയിലുണ്ടായ സുശീലയുടെ കൊലപാതക കേസിലെ അന്വേഷണത്തിന് പന്തളം പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ കെ അമീഷിന് സംസ്ഥാന പോലീസ് മേധാവിയുടെ അംഗീകാരം ലഭിച്ചു.
സുശീലയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായപ്പോൾ തന്നെ ശാസ്ത്രീയ അന്വേഷണ സംഘത്തെയും വിരലടയാള വിദഗ്ദ്ധരെയും ഡോഗ് സ്ക്വഡിനെയും സ്ഥലത്ത് എത്തിക്കുകയും ശാസ്ത്രീയ അന്വേഷണം ഉറപ്പാക്കുകയും ചെയ്തിരുന്നു. വോട്ടെണ്ണൽ ദിനത്തിലെ തിരക്കുകൾക്കിടയിലും കാലതാമസം കൂടാതെ കൃത്യമായ അന്വേഷണം നടത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു. ഈ കേസിൽ സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ അമീഷിന്റെ സമയോചിതമായ ഇടപെടൽ പ്രതിയെ വളരെ വേഗം കണ്ടെത്താൻ കാരണമായി. സംഭവം അറിഞ്ഞയുടൻ സ്റ്റേഷൻ പരിധിയിലുള്ള എല്ലാ കോളനികളിലും ബീറ്റ് ഓഫീസർ ബന്ധപ്പെട്ടിരുന്നു. ചാക്കിനുള്ളിൽ കാണപ്പെട്ട മൃതദേഹത്തിലെ പാദസരം ശ്രദ്ധയിൽപ്പെടുകയും അറുപത് വയസ് പ്രായം തോന്നിക്കുന്ന ഇത്തരത്തിൽ പാദസരം ധരിക്കുന്ന സ്ത്രീയുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്‌തു.
സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നൽകിയതിന്റെ അടിസ്ഥാനത്തിൽ വളരെ വേഗത്തിൽ തന്നെ പന്തളം കുരമ്പാല പറയന്റയ്യത്ത് വീട് കണ്ടെത്തുകയായിരുന്നു. വീട്ടിൽ ആരെയും കാണാത്തത് മൂലം അയൽവാസിയോട് അന്വേഷിക്കുകയും ചെയ്തു. വീട്ടിൽ താമസക്കാരായ ഭാര്യ ഭർത്താക്കന്മാർ സ്ഥിരമായി വാഴക്കാണെന്ന് അന്വേഷണത്തിൽ പോലീസിന് ബോധ്യപ്പെട്ടു . തുടർന്ന് ഭർത്താവിനെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിൽ പ്രതിയായ മധുസൂദനൻ ഉണ്ണിത്താനെ കണ്ടെത്തി. ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സൈബർ പോലീസ് ലൊക്കേഷൻ കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് നടക്കുകയുമായിരുന്നു.
കൊല്ലപ്പെട്ട സ്ത്രീ പ്രതിയുടെ രണ്ടാം ഭാര്യയാണ്. ടാപ്പിംഗ് തൊഴിലാളിയായ ഇയാൾ വഴക്കിനെ തുടർന്ന് ഭാര്യയെ ടാപ്പിംഗ് കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി കൊണ്ടിടുകയായിരുന്നു. ജനമൈത്രി ബീറ്റ് ഓഫീസർ എന്ന നിലയിൽ നാട്ടിലെ വിവിധ ആളുകളുമായുള്ള ബന്ധമാണ് പ്രതിയെ കണ്ടെത്താൻ അമീഷിനെ സഹായിച്ചത്. പന്തളത്തെ പല പ്രമാദമായ കേസുകളിലും അമീഷ് തന്റെ അന്വേഷണ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഉണ്ടായ എ ടി എം കവർച്ച ശ്രമത്തിലും അന്യ സംസ്ഥാനക്കാരനായ പ്രതിയെ പിടികൂടാൻ ജനമൈത്രി ബീറ്റ് ഓഫീസർമാരുടെ കഠിനാദ്വാനം ചെറുതായിരുന്നില്ല. പഴകുളം സ്വദേശിയായ അമീഷ് മൂന്ന് വർഷമായി പന്തളം പോലീസ് സ്റ്റേഷനിൽ ജോലി നോക്കി വരുന്നു. ഷിംന ആണ് ഭാര്യ. മക്കൾ – മുഹമ്മദ് സിയാൻ, മുഹമ്മദ് ഇഷാൻ