പത്തനംതിട്ട : പന്തളം നഗരസഭയിലെ മാവരപുഞ്ച നീർച്ചോലയിൽ കുന്നുകൂടിയ മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നടപടി സ്വീകരിച്ച ശേഷം നാലാഴ്ചയ്ക്കകം പന്തളം നഗരസഭാ സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകി.
തുമ്പമണ്‍ പഞ്ചായത്തിലെ പെരുന്തോട്ടിൽ നിന്നും ആരംഭിച്ച് പന്തളം കൃഷി ഭവനു സമീപത്തു കൂടി കടന്നുപോകുന്ന തോടിന്റെ നീരൊഴുക്ക് പൂർണമായും തടസപ്പെട്ടതായി ആരോപിച്ച് പന്തളം കടയ്ക്കാട് സ്വദേശി അക്ബർ അലി സമർപ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷൻ നഗരസഭാ സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. ഹരിതകേരളം മിഷനുമായി ചേർന്ന് മാലിന്യം നീക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സെക്രട്ടറിയുടെ വിശദീകരണം തീർത്തും തെറ്റാണെന്നും അധിക്യതരെ ബോധ്യപ്പെടുത്താൻ ഇത്തരം റിപ്പോർട്ടുകൾ സമർപ്പിക്കുന്നതല്ലാതെ യാതൊരു നടപടിയും സ്വീകരിക്കാറില്ലെന്ന് പരാതിക്കാരൻ അറിയിച്ചു.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടും പരാതിക്കാരൻ കമ്മീഷനിൽ സമർപ്പിച്ചു. പരിസ്ഥിതി മലിനീകരണത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് നന്നായി അറിയാവുന്ന നഗരസഭ ഇത്തരം വിഷയങ്ങളെ ലാഘവത്തോടെ സമീപിക്കുന്നതായി കമ്മീഷൻ വിലയിരുത്തി. സുഗമമായ നീരൊഴുക്കില്ലെങ്കിൽ രോഗം പടരാൻ സാധ്യതയുണ്ടെന്ന് ഉത്തരവിൽ പറയുന്നു. നഗരസഭാ സെക്രട്ടറിയുടെ നടപടി റിപ്പോർട്ട് ലഭിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കും