പന്തളം : ജീർണാവസ്ഥയിലായി പന്തളം സബ് ട്രഷറി കെട്ടിടം. സർക്കാരിന്റെ പണവും പെൻഷൻകാരുടേതുൾപ്പെടെ വിലപ്പെട്ട രേഖകളും സൂക്ഷിക്കുന്നുണ്ടെങ്കിലും സംരക്ഷണത്തിന് നടപടിയില്ല. മഴക്കാലത്തെ ചോർച്ച പരിഹരിക്കാൻ മേൽക്കൂരയിലെ ഓടിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരിക്കുകയാണ്. കെട്ടിടം പണിയാൻ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നടപടിയില്ല. അറ്റകുറ്റപ്പണി നടത്തുന്നതല്ലാതെ ശാശ്വത പരിഹാരം കാണുന്നില്ല.
മുൻഭാഗത്തെ കൗണ്ടറിന്റെ മുഖം മിനുക്കുക മാത്രമാണ് ചെയ്തത്. അൻപത് വർഷത്തിലധികം പഴക്കമുള്ളതാണ് കെട്ടിടം. വെള്ളം ഉള്ളിലെത്തും, ഈർപ്പംകാരണം ഭിത്തികൾ കുതിർന്നിരിക്കുകയാണ്.
വെള്ളം മേൽക്കൂരയിൽ നിന്നുമാത്രമല്ല ഭിത്തിയിലൂടെയും ഒലിച്ചിറങ്ങും. ഭിത്തിയിൽ തൊട്ടാൽ ഷോക്കടിക്കും. വെട്ടുകല്ലിൽ കെട്ടി കുമ്മായം തേച്ച ഭിത്തി നിലംപൊത്തിയേക്കുമെന്നതാണ് സ്ഥിതി. 2018ലെ വെള്ളപ്പൊക്കത്തിൽ കെട്ടിടം കാൽഭാഗത്തോളം മുങ്ങിയതുകാരണം കൂടുതൽ ബലക്ഷയമായി. കൗണ്ടർ മുഴുവൻ ദ്രവിച്ചുവീണിരുന്നു വിലപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന റെക്കോർഡ് മുറിപോലും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്. പലതവണ സർക്കാർ ഫണ്ടുപയോഗിച്ചും ജീവനക്കാർ പണം സ്വരൂപിച്ചും നന്നാക്കാൻ ശ്രമിച്ചിട്ടും ഈർപ്പംകാരണം വീണ്ടും തകരാറിലാകും.






























