പന്തളം : രണ്ട് മാസത്തോളമായി സുരക്ഷിതമില്ലാതെ പന്തളം വില്ലേജോഫീസും പോസ്‌റ്റോഫീസും. വിലപിടിപ്പുള്ള പലരേഖകളും സൂക്ഷിച്ചിരിക്കുന്ന ഇടമാണ് സുരക്ഷിതമല്ലാതെ ഇങ്ങനെ കിടക്കുന്നത്. വില്ലേജോഫീസിൽ ഇതിനിടെ മോഷണവും നടന്നു. നായ്ക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാകുകയാണ് രണ്ട് ഓഫീസുകളും. വില്ലേജോഫീസിന്‍റെ മതിൽ ടിപ്പർ ലോറി ഇടിച്ച് തകർത്തിട്ട് മൂന്നുമാസമായിട്ടും ഇതുവരെ കെട്ടിക്കൊടുക്കാത്തതാണ് സുരക്ഷിതത്വം ഇല്ലാതാകാൻ കാരണം.
കഴിഞ്ഞദിവസം മതിൽ പൊളിഞ്ഞ ഭാഗത്തുകൂടി അകത്തുകടന്ന സാമൂഹികവിരുദ്ധർ ശൗചാലയം വൃത്തികേടാക്കി. ഇതിനുള്ളിലെയും പുറത്തെ വാഷ് ബെയ്‌സിനിലെയും ടാപ്പുകൾ എടുത്തുകൊണ്ടുപോവുകയും ചെയ്തു. വില്ലേജധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പന്തളം പോലീസ് സ്‌റ്റേഷന്റെ സമീപത്താണ് വില്ലേജോഫീസ് പ്രവർത്തിക്കുന്നത്. വില്ലേജോഫീസിൽ തൂപ്പുകാരിയുടെ ഒഴിവ് നികത്തിയിട്ടില്ലാത്തതിനാൽ ഓഫീസും പരിസരവും വൃത്തിയാക്കുന്നതും ഉദ്യോഗസ്ഥരുടെ ജോലിയായി മാറിക്കഴിഞ്ഞു.
വില്ലേജോഫീസിന് സമീപത്തുള്ള പോസ്‌റ്റോഫീസിന്റെയും സ്ഥിതി ഇതുതന്നെയാണ്. ഓഗസ്റ്റ് മാസത്തിലാണ് ആംബുലൻസ് ഇടിച്ചുകയറി പോസ്‌റ്റോഫീസിന്റെ ബോർഡുകളും മതിലും തപാൽപ്പെട്ടിയും തകർന്നുപോയത്. വാഹന ഉടമ നന്നാക്കാൻ തയ്യാറല്ലാതായപ്പോൾ ഉടമയ്‌ക്കെതിരേ തപാൽ വകുപ്പ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. പോസ്‌റ്റോഫീസിലേക്ക് കയറാൻ കൂടി കഴിയാത്തവിധം വൈദ്യുതിപോസ്റ്റും മതിലും തകർന്നുകിടക്കുന്നത് നീക്കംചെയ്തിട്ടുപോലുമില്ല.





























