കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അച്ഛന്‍ ഹരിദാസന്‍ പ്രതികരിച്ചു. കേസില്‍ പെണ്‍കുട്ടിയുടെയും കുടുംബത്തിന്‍റെയും വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി.ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് കൃത്യവിലോപം നടത്തിയതിന് പന്തീരങ്കാവ് എസ്.എച്ച്.ഒയ്ക്ക് സസ്പെന്‍ഷന്‍ ലഭിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പ്രതികരണം. കേസിൽ പരാതിക്കാരുടെ മൊഴിയെടുത്തു. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം പെൺകുട്ടിയുടെ എറണാകുളം വടക്കൻ പറവൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പ്രതി രാഹുലിനായി തെരച്ചിൽ തുടരുകയാണ്. ഇയാൾ ഒളിവിൽ കഴിയുന്നത് ബെംഗളൂരുവിലാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു.
ഇന്നലെ വൈകിട്ട് ആറുമണിക്ക് തുടങ്ങിയ മൊഴിയെടുക്കല്‍ രാത്രി പത്ത് മണി വരെ നീണ്ടു. നവ വധു, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കൾ തുടങ്ങി പലരുടെയും മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തി. മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതും അസഭ്യം പറഞ്ഞതും കൊലപ്പെടുത്താൻ ശ്രമിച്ചതും അടക്കം ഭര്‍ത്താവിന്‍റെ കൊടും ക്രൂരതകള്‍ പെൺകുട്ടി പ്രത്യേക അന്വേഷണ സംഘത്തിനോട് വിശദീകരിച്ചു. പന്തീരങ്കാവിലെ രാഹുലിന്‍റെ വീട്ടിൽ വിരുന്നിന് എത്തിയപ്പോള്‍ ഉണ്ടായ അനുഭവമടക്കമുള്ള കാര്യങ്ങള്‍ മാതാപിതാക്കളും പൊലീസിനോട് വിശദീകരിച്ചു. പരാതിക്കാരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായെന്നും അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രത്യേക അന്വേഷണ ചുമതല വഹിക്കുന്ന എസിപി സാജു പി എബ്രഹാം പറഞ്ഞു.





























