കൊല്ലം: നിക്ഷേപം നടത്താനെന്ന പേരിൽ വാങ്ങിയെടുത്ത വൻ തുക തട്ടിച്ചശേഷം ഇരയായ വയോധികനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഉപയോഗിച്ചുള്ള തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ്. ബി.എസ്.എൻ.എൽ മുൻ ഉദ്യോഗസ്ഥൻ സി. പാപ്പച്ചനെ (82) കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ കസ്റ്റഡിയിൽവെച്ചുള്ള തെളിവെടുപ്പ് പൂർത്തിയായത്. ഇതോടെ ഒന്ന് മുതൽ നാലുവരെ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് കൈമാറി.
പോളയത്തോട് എഫ്.എഫ്.ആർ.എ 12 അനിമോൻ മൻസിലിൽ അനിമോൻ (44), കടപ്പാക്കട ശങ്കേഴ്സ് ആശുപത്രിക്ക് സമീപം ശാസ്ത്രി നഗറിൽ വയലിൽ പുത്തൻവീട്ടിൽ മാഹിൻ (47), കൊല്ലം ഓലയിൽ മുത്തൂറ്റ് മിനി നിധി ലിമിറ്റഡ് മാനേജർ തേവള്ളി കാവിൽ ഹൗസിൽ വാടകക്ക് താമസിക്കുന്ന സരിത (45), കൊല്ലം ഓലയിൽ മുത്തൂറ്റ് മിനി നിധി ലിമിറ്റഡ് എക്സിക്യൂട്ടിവ് മരുത്തടി വാസുപ്പിള്ള ജങ്ഷനിൽ കെ.പി. അനൂപ് (37) എന്നിവരെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-3 വീണ്ടും റിമാൻഡ് ചെയ്തു. കേസിൽ തെളിവെടുപ്പും രേഖകൾ ശേഖരിക്കലും വിവിധ പരിശോധനകളും പൂർത്തിയായതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ എൽ. അനിൽകുമാർ പറഞ്ഞു.





























