തിരുവനന്തപുരം: പാപ്പനംകോട് തീപിടുത്തം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. എ.സി. പൊട്ടിത്തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആണ് അപകട കാരണമെന്നാണ് പോലീസ് ആദ്യം സംശയിച്ചത്. പിന്നീടുള്ള പരിശോധനകൾ ഇത് തീപിടുത്തം ആസൂത്രിതമാണെന്ന സംശയം ഉണ്ടാക്കി. സ്ഥാപനത്തിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയതാണെന്ന നിലയിലായിരുന്നു പോലീസിന്റെ തുടർന്നുള്ള അന്വേഷണം. ജീവനക്കാരിയായ വൈഷ്ണക്ക് ഒപ്പം മരിച്ചത് ഭർത്താവ് ബിനുവാണെന്ന സംശയവും പിന്നീടുണ്ടായി. സമീപത്തെ കെട്ടിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ തീപ്പിടിത്തമുണ്ടാകുന്നതിന് തൊട്ടുമുൻപേ ഒരാൾ കയറി പോകുന്നത് കാണാം. ഇത് ബിനുവാണെന്നാണ് പോലീസ് സംശയിക്കുന്നത്.
ദൃശ്യങ്ങളിൽനിന്ന് ആളെ തിരിച്ചറിയാനാവുന്നില്ല. കയറിപ്പോയ വ്യക്തി തിരിച്ച് ഇറങ്ങിയിട്ടുമില്ല. ബിനുവിന്റെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. നരുവാമൂട് സ്വദേശിയായ ബിനുവിനെ നാട്ടിൽ പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. ഫൊറൻസിക് പരിശോധനയിൽ സ്ഥാപനത്തിൽനിന്ന് ഒരു കത്തി കണ്ടെത്തി. മണ്ണെണ്ണപോലെ തീ കത്തിക്കുന്ന ഒരു ഇന്ധനത്തിന്റെ സാന്നിധ്യവും കണ്ടെത്തി. കത്തിയിൽ രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടില്ല. ബിനുവും വൈഷ്ണയുമായി ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. വിശദമായ മൊഴികളുടെ അടിസ്ഥാനത്തിലെ സംഭവത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂ.





























