ശ്രീനഗര്‍: ജമ്മു കശ്മീർ കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ തുടരുന്നു. ലഷ്കര്‍ കമാന്‍ഡര്‍ ലത്തീഫ് ഭട്ടും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആക്രമണത്തിന് പിന്നാലെ സുരക്ഷ വിലയിരുത്താൻ ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ജമ്മു കശ്മീരിലെ കുൽഗാമിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ വധിച്ച ഭീകരരെ കണ്ടെത്താൻ കനത്ത തെരച്ചിൽ ഈ മേഖലയിൽ തുടരുകയാണ്. ആസൂത്രിത കൊലപാതകങ്ങൾക്ക് പിന്നിൽ ലഷ്‌കറെ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടും കൂട്ടാളിയുമാണെന്ന് വിവരം. ആക്രമണങ്ങൾക്ക് ആവശ്യമായ സഹായങ്ങളും നിരീക്ഷണങ്ങളും നൽകിയത് ഭട്ടിന്റെ സഹായിയായ വാരിസ് ഷാ ആണെന്ന് സുരക്ഷാ ഏജൻസികൾ സൂചിപ്പിച്ചു.
ചെറിയ തോക്കുകൾ ഉപയോഗിച്ച് പെട്ടെന്ന് ആക്രമണം നടത്തി ജനക്കൂട്ടത്തിനിടയിൽ മറയുന്ന ഹൈബ്രിഡ് ഭീകരരുടെ രീതിയാണ് ഭീകരർ നടത്തിയത് എന്ന് സുരക്ഷസേന വ്യക്തമാക്കുന്നത്. ഭീകര സംഘത്തിലെ ഒരാള്‍ പാകിസ്ഥാനിയും മറ്റൊരാള്‍ തദ്ദേശീയനുമാണെന്നാണ് സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നത്. കൊലപ്പെടുത്തുന്നതിന് മുൻപ് ഭീകരർ തൊഴിലാളികളോട് മതവും ജാതിയും ചോദിച്ചെന്ന് കൊല്ലപ്പെട്ട തൊഴിലാളിയുടെ കുടുംബം ആരോപിച്ചു. എന്നാൽ ഈക്കാര്യം സുരക്ഷസേന സ്ഥീരീകരിച്ചിട്ടില്ല.




























