ജയ്‌സാല്‍മീര്‍: രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം ഒട്ടകവുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കരസേനാ മേജര്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശ് ഇന്ദോര്‍ സ്വദേശി മേജര്‍ ഹംസ ആരിഫ് (30)ആണ് മരിച്ചത്. അപകടത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജയ്‌സാല്‍മീര്‍ മിലിട്ടറി സ്റ്റേഷന് സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വാഹനം നാലോ അഞ്ചോ തവണ മറിഞ്ഞശേഷം നൂറോളം മീറ്ററോളം തെന്നിനീങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ 12: 30 ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കൂടെ ഉണ്ടായിരുന്ന ലഫ്റ്റനന്റ് റാങ്കിലുള്ള രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
മേജര്‍ ഹംസയും സഹപ്രവര്‍ത്തകരും സഞ്ചരിച്ച ടാറ്റ സഫാരി കാര്‍ ഒട്ടകത്തെ ഇടിക്കുകയും തലകീഴായി മറിയുകയുമായിരുന്നു. ജയ്‌സാല്‍മീര്‍ നഗരത്തില്‍ നിന്ന് എകദേശം 8 കീലോമീറ്റർ അകലെ ആർമി ഏരിയക്കുള്ളിലെ റോഡിലാണ് അപകടം സംഭവിക്കുന്നത്. ഒട്ടകം സംഭവസ്ഥലത്ത് തന്നെ ചത്തു. അപകടം നടന്ന ഉടന്‍ ഹംസയെ അടുത്തുള്ള മിലിട്ടറി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏഴുവര്‍ഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ മാസമാണ് ഹംസയുടെ വിവാഹം കഴിഞ്ഞത്. ഡിസംബറില്‍ ഇരുവരുടെയും വിവാഹസത്കാരം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരായ ലഫ്റ്റനന്റ് ആയുഷ്മാൻ, ലഫ്റ്റനന്റ് അഭിനവ് റാത്തോർ എന്നിവർ ആർമി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.




























