തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റ പേരില്‍ അനധികൃത സര്‍വീസ് നടത്തുന്ന സമാന്തര വാഹനങ്ങള്‍ക്ക് പിടിവീഴും. ഇതിനായി മോട്ടോര്‍വാഹനവകുപ്പും പോലീസും ഉള്‍പ്പെട്ട സ്‌ക്വാഡ് പുന:സ്ഥാപിക്കും.
സെക്രട്ടേറിയറ്റിന് മുന്നിലെ സമാന്തര വാഹനങ്ങളുടെ ഈ തിരക്ക് കഴിഞ്ഞയാഴ്ച വാർത്ത ആയിരുന്നു. പേരിനുവേണ്ടി സര്‍ക്കാര്‍ ജീവനക്കാരെ കയറ്റിയും വഴിനീളെ മറ്റുള്ളവരെ എടുത്തുമാണ് ഇതില്‍ പലതും സര്‍വീസ് നടത്തുന്നത്. ഇവരെ നിയന്ത്രിക്കണമെന്ന ഗതാഗതവകുപ്പിന്റ നിര്‍ദേശം ഉദ്യോഗസ്ഥര്‍ തന്നെ പൂഴ്ത്തി. ഇത് വാര്‍ത്തയായതോടെയാണ് മോട്ടോര്‍വാഹനവകുപ്പും പോലീസും കെ.എസ്.ആര്‍.ടി.സിയും ഉള്‍പ്പെടുന്ന സംയുക്ത സ്‌ക്വാഡ് ഗതാഗത സെക്രട്ടറി പുന:സ്ഥാപിച്ചത്.
സര്‍ക്കാര്‍ ജീവനക്കാര്‍ വന്ന വാഹനം പിടിച്ചെന്ന് ആരോപിച്ച് രണ്ട് മാസം മുമ്പ് ഇതേ സ്‌ക്വാഡിനെ ചീഫ് സെക്രട്ടറി പിരിച്ചുവിട്ടിരുന്നു. ഇതിന്റ മറപിടിച്ച് കൂടുതല്‍ സമാന്തര വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും കെ.എസ്.ആര്‍.ടി.സിക്ക് വരുമാനം കുറയുകയും ചെയ്തു. വാഹനം വാടകയ്ക്ക് എടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫീസിലെത്തുന്നതിന് ഇപ്പോഴും തടസമില്ല. വാഹനത്തിന്റ റജിസ്‌ട്രേഷന്‍ നമ്പര്‍, ജീവനക്കാരും വാഹന ഉടമകളും തമ്മിലുള്ള കരാറിന്റ പകര്‍പ്പ്, പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായി ഓഫീസുകളുടെ വിവരങ്ങള്‍ എന്നിവ ഹാജരാക്കി മോട്ടോര്‍വാഹന വകുപ്പിന്റ അനുമതി വാങ്ങണമെന്ന് മാത്രം. ഇതിന്റ അസല്‍ പകര്‍പ്പ് വാഹനത്തില്‍ സൂക്ഷിക്കുകയും ചെയ്യണം. സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത ഒരാളെപ്പോലും വാഹനത്തില്‍ കയറ്റാനും പാടില്ല അങ്ങനെയല്ലാത്ത വാഹനങ്ങളെല്ലാം പിടികൂടാനാണ് നിര്‍ദേശം. സ്‌ക്വാഡില്‍ വാഹന പരിശോധന നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അധികാരമുള്ളുവെന്നും ഗതാഗത സെക്രട്ടറിയുടെ സര്‍ക്കുലറില്‍ പറയുന്നു.