കോന്നി: സീറ്റു വിഭജനവുമായി ബന്ധപ്പെട്ട സിപിഎം പ്രദേശിക നേതൃത്വം സ്വീകരിച്ച നിലപാടിൽ അമർഷം പുകയുന്നു. കോന്നി പഞ്ചായത്തിലെ 15, 16, 17, 18 വാർഡുകളിലാണ് നിലവിലെ തർക്കം വലിയ വെല്ലുവിളി ഉയർത്തുന്നത്.
മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ചിട്ടും 16, 17 വാർഡുകളിലെ മുൻ മെമ്പർമാർക്ക് സീറ്റ് നിഷേധിച്ചതും 15 -ൽ പഞ്ചായത്ത് ഭരണ സംവിധാനങ്ങളെക്കുറിച്ചു വ്യക്തമായ അറിവുള്ള റിട്ടയേഡ് സർക്കാർ ഉദ്യോഗസ്ഥനായ ഇടത് പ്രവർത്തകനു സീറ്റ് നൽകാതിരുന്നതും ഒരു വിഭാഗം പാർട്ടി അണികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. 17 ലെ മുൻ മെമ്പർ ഗീതയ്ക്കും 16-ൽ മെമ്പർ എം. ഒ. ലൈലയ്ക്കുമാണ് സീറ്റ് നിഷേധിച്ചത്. ഈ രണ്ടു വ്യക്തികളുടെയും കുടുംബ വോട്ടുകൾ ധാരാളം ഉള്ള വാർഡിലാണ് പ്രദേശിക നേതാവും കോന്നിയിലെ ഇടത് മുന്നണിയുടെ പ്രവർത്തകനും ചേർന്ന് സീറ്റ് അട്ടിമറിച്ചെന്നാണ് ആക്ഷേപം.