കൊച്ചി: എക്സാലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ വീണക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതൽ തെളിവുകൾ. ഇൻവോയ്സ് നൽകുന്നതിന് മുന്നേ വീണയ്ക്ക് പണം കിട്ടിയെന്നും 45 ലക്ഷം രൂപ വീണയ്ക്ക് കിട്ടിയത് മുൻകൂറായാണെന്നും 2017 ജനുവരി മുതൽ ഒക്ടോവർ വരെയുള്ള കാലയളവിലാണ് പണം ലഭിച്ചതെന്നും ഇഡി പറയുന്നു. വീണ പണം കൈപ്പറ്റിയത് ഐടി മാർക്കറ്റിംഗ് കൺസൾട്ടന്റ് എന്ന പേരിലായിരുന്നുവെന്നുവെന്നും എക്സലോജിക്കിന് മാസം 3 ലക്ഷം ലഭിച്ചെന്നും പറയുന്നു. ഇൻവോയിസ് വീണ ഉണ്ടാക്കിയത് ഐഫോണിലാണെന്നും ഇഡി പറയുന്നു. സിഎംആർഎൽ കള്ളപ്പണം വെളുപ്പിക്കലിന് കൂടുതൽ തെളിവുകൾ ലഭിച്ചുവെന്നും ഇഡി അവകാശപ്പെടുന്നു. ശശിധരൻ കർത്തയുടേത് സർക്കുലർ പേയ്മെന്റ് രീതിയാണ്.
ഇടപാടുകാർക്ക് ഇൻവോയിസ് നൽകി ചെലവ് കാണിക്കുകയും പിന്നീട് ഇവരിൽ നിന്ന് പണമായി തിരികെ വാങ്ങുകയും ചെയ്യുന്നതാണ് രീതി. ഇടപാടുകാർക്ക് കമ്മീഷൻ നൽകും. ഇങ്ങനെ 15 വർഷത്തിനിടെ 182 കോടിയുടെ ക്രമക്കേട് നടന്നതായും സ്വന്തം കമ്പനിയിലേക്കും കർത്ത പണം വകമാറ്റിയെന്നും ഇഡി പറയുന്നു. സിഎംആർഎല്ലിൽ നിന്ന് കുടുംബ സ്ഥാപനം നിപുണയിലേക്ക് പണം മാറ്റിയതിനു തെളിവുകൾ ലഭിച്ചുവെന്നും ഓഹരി ഉടമകൾ അറിയാതെയായിരുന്നു കൈമാറ്റമെന്നും ഇഡി വ്യക്തമാക്കി.





























