ന്യൂഡല്‍ഹി: 36 ദിവസം നീണ്ട ഐതിഹാസിക സമരത്തിന് ശേഷം ജന്തര്‍ മന്തറില്‍ നിന്ന് മടങ്ങി പ്രതിഷേധക്കാര്‍. മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ ഇന്നലെ രാത്രി വൈകിയും ഡല്‍ഹിയില്‍ ആഘോഷങ്ങള്‍ നടന്നു. തുടർന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് വിദ്യാര്‍ത്ഥികളും യുവാക്കളും ഡല്‍ഹിയില്‍ നിന്ന് മടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ചൊവ്വാഴ്ചയ്ക്കകം രേഖാമൂലം വിദ്യാര്‍ഥികള്‍ക്ക് കൈമാറും. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ കേന്ദ്രം ഉടന്‍ തീരുമാനമെടുക്കണമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്രവുമായി ചര്‍ച്ചകള്‍ തുടരും. സിജെപി നേതാക്കളുമായി കേന്ദ്രം മൂന്നാംഘട്ട ചര്‍ച്ച നടത്താനിരിക്കെയാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്. ആദ്യഘട്ടത്തില്‍ എന്തുവന്നാലും രാജിവെക്കില്ലെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നുമുള്ള നിലപാടാണ് കേന്ദ്രവും പ്രധാനും സ്വീകരിച്ചിരുന്നത്.
എന്നാല്‍ ജന്തര്‍ മന്തറില്‍ തുടങ്ങിയ പ്രതിഷേധം രാജ്യവ്യാപകമായി പടര്‍ന്നതോടെ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. ജൂലൈ 16-ന് പ്രഖ്യാപിച്ച നീറ്റ്-യുജി ഫലങ്ങള്‍ തൃപ്തികരമായിരുന്നുവെന്നും എന്നാല്‍ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചിലര്‍ ശ്രമിച്ചുവെന്നുമാണ് ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കത്തില്‍ പറയുന്നത്.





























