ഇംഫാല്‍: മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കുട്ടികളെ മാതാപിതാക്കൾ ഉപേക്ഷിച്ചു. ഇത്തരത്തിലുള്ള 60 കുട്ടികളെ ചൈൽഡ് കെയർ ഹോമുകളിലേക്ക് സർക്കാർ മാറ്റി. ഗ്രാമത്തിലേക്ക് മടങ്ങിയ പല രക്ഷിതാക്കാളും കുട്ടികളെ ക്യാമ്പിൽ ഉപേക്ഷിച്ചു. ബിഷ്ണുപൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ നവജാത ശിശുവിനെയും ഉപേക്ഷിച്ചു. നിലവിലെ സാഹചര്യത്തിൽ കുട്ടികളെ നോക്കാൻ സാധിക്കില്ലെന്ന് പറഞ്ഞാണ് പലരും പോയതെന്ന് അധികൃതർ പറഞ്ഞു. കുട്ടികൾക്ക് മികച്ച പരിചരണം നൽകുമെന്ന് ന്യൂ ലൈഫ് ഫൗണ്ടേഷൻ സെക്രട്ടറി എൽ പിഷക് സിംഗ് പറഞ്ഞു.
ഗവൺമെന്റ് റിപ്പോർട്ടുകൾ പ്രകാരം 50 മുതൽ 60 വരെ കുട്ടികൾ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടു എന്നാണ്. റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകളും ഉണ്ട്. ചില കുട്ടികളെ റിലീഫ് ക്യാമ്പുകളില്‍ നിർത്തിയിട്ട് രക്ഷിതാക്കൾ ജോലിക്ക് പോകുന്നുണ്ട്. ഗവൺമെന്റ് റിപ്പോർട്ടുകൾ പ്രകാരം 3000ൽ അധികം കുട്ടികൾ വിവിധ ക്യാമ്പുകളിൽ ഉണ്ട്. ഇവരുടെ പുനരധിവാസത്തിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിന്റെ കണക്കെടുപ്പുകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.





























