ന്യൂഡൽഹി: മാതാപിതാക്കളുടെ ശമ്പളവും കാർഷിക വരുമാനവും മാത്രം അടിസ്ഥാനമാക്കി ഒബിസി വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് നിയമനം നിഷേധിക്കാനാകില്ലെന്ന ഉത്തരവിൽ വ്യക്തത തേടി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച പ്രത്യേക അപേക്ഷ സുപ്രീംകോടതിയിൽ സമർപ്പിച്ചു. അതേസമയം വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്രം ഉന്നയിച്ച ആശങ്കകൾ അടുത്ത ആഴ്‌ച കേൾക്കാമെന്ന് ജസ്‌റ്റിസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരുടെ പ്രത്യേക ബെഞ്ച് പറഞ്ഞു. കക്ഷികൾക്ക് നോട്ടീസും അയച്ചിട്ടുണ്ട്.
മുൻകാല പ്രാബല്യത്തോടെ വിധി നടപ്പാക്കണമെന്ന നിർദേശം പ്രതിസന്ധിയാണെന്നാണ് കേന്ദ്ര സർക്കാർ വാദം. സിവിൽ സർവീസ് പരീക്ഷ ജയിക്കുന്നവർക്ക് കേഡർ അനുവദിക്കുന്നതിലടക്കം പ്രശ്‌നം സൃഷ്‌ടിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഉയർന്ന വരുമാനക്കാരുടെ മക്കളെ ക്രീമിലെയറിനുള്ളിൽ പരിഗണിച്ചാൽ അത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ സാധ്യതകളെ ബാധിക്കുമെന്നും സംവരണമെന്ന ആശയത്തെ ദുർബലപ്പെടുത്തുമെന്നും മേത്ത പറഞ്ഞു.































