കോന്നി : സഹായാഭ്യർത്ഥനയുമായി വീടുകളില്‍ എത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ അക്രമിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇലന്തൂര്‍ പരിയാരം സ്വദേശി ഷാജി തോമസ് (39) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 8 മണിക്കാണ് സംഭവം. വി.കോട്ടയം അന്തിച്ചന്ത തടത്തിൽ പുത്തൻ വീട്ടിൽ ഷിബു ചെറിയാന്റെ വീട്ടിലാണ് ഇയാള്‍ സഹായം ചോദിച്ചുകൊണ്ട് എത്തിയത്. ഇയാളുടെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നു. ഇരുചക്രവാഹനത്തിലാണ് ഇരുവരും വന്നത്.
എന്തെങ്കിലും ഒരു ചെറിയ സഹായം ചെയ്യാമെന്ന് വീട്ടുടമ ഷിബു ചെറിയാന്‍ പറഞ്ഞപ്പോൾ അതുപോരെന്നും കൂടുതല്‍ തുക വേണമെന്നും ഇയാള്‍ പറഞ്ഞു. ഇത് പറ്റില്ലെന്നു പറഞ്ഞ വീട്ടുടമയെ ഇയാള്‍ അസഭ്യം പറയുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഷിബു ഒച്ചവെച്ചതോടെ ഇയാളുടെ കൂടെ വന്നയാള്‍ ഇരുചക്രവാഹനവുമായി പെട്ടെന്ന് മടങ്ങി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കോന്നി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഷിബു വര്‍ഗീസിന്റെ പരാതിയിന്മേല്‍ കോന്നി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇലന്തൂര്‍ സ്വദേശിയായ ഇയാള്‍ മുമ്പും സമാനമായ കേസുകളില്‍ പ്രതിയായിരുന്നുവെന്ന് ഷിബു ചെറിയാന്‍ പറഞ്ഞു.