അമേരിക്ക : ഇന്തോ-പസഫിക് മേഖലയിലുണ്ടായ സഹകരണം ഉൾപ്പെടെ നിരവധി മേഖലകളിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം അഭൂതപൂർവ്വമായ രീതിയിൽ വിപുലീകരിച്ചതായി വൈറ്റ്ഹൗസ്. വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അഡ്രിയൻ വാട്സൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്തോ-പസഫിക് മേഖലയിൽ അമേരിക്ക ഒരിക്കലും ശക്തമായ നിലയിൽ ആയിരുന്നില്ലെന്നും, എന്നാലിപ്പോള്‍ ഈ മേഖലയിൽ മെച്ചപ്പെട്ട നിലയിൽ എത്തിയതായും വാട്‌സൺ വ്യക്തമാക്കുന്നു.
” കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സുരക്ഷിതവും പ്രതിരോധം ശക്തിപ്പെട്ടതുമായ രീതിയിലാണ് ഇന്തോ-പസഫിക് മുന്നോട്ട് പോകുന്നത്. ചരിത്രപരമായ പുരോഗതിയാണ് അമേരിക്കയ്‌ക്ക് ബൈഡൻ ഭരണകൂടത്തിന് കീഴിലുള്ള രണ്ട് വർഷം കൊണ്ട് നേടാനായത്. ബൈഡന്റെ നേതൃത്വത്തിന് ഈ അവസരത്തിൽ നന്ദി പറയുകയാണ്. രണ്ട് വർഷം കൊണ്ട് യുഎസ് അവരുടെ സഖ്യകക്ഷികളുമായുള്ള ബന്ധം വിപുലീകരിക്കുകയും അവയെ പുതിയ ഉയരങ്ങളിൽ എത്തിക്കുകയും ചെയ്തു
അമേരിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ക്വാഡ് സഖ്യത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്താനായി. അടുത്തിടെ അദ്ദേഹം നടത്തിയ നാല് ഔദ്യോഗിക സന്ദർശനങ്ങളിൽ മൂന്നെണ്ണവും ഇന്തോ-പസഫിക് രാജ്യങ്ങളിലെ നേതാക്കൾക്കൊപ്പമായിരുന്നു. റിപ്പബ്ലിക് ഓഫ് കൊറിയ, ഇന്ത്യ, ഓസ്ട്രേലിയ എന്നിവരുമായുള്ള സഹകരണം ഏറ്റവും മികച്ച തലത്തിലാണ് നിലവിലുള്ളത്. ഇന്ത്യയുമായുള്ള പങ്കാളിത്തം എല്ലാ രീതിയിലും വിപുലീകരിച്ചുവെന്നും” വാട്‌സൺ വ്യക്തമാക്കി.





























