തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ യാത്രക്കാരിയെ അപമാനിച്ച സംഭവത്തിൽ കണ്ടക്ടർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. കണ്ടക്ടറുടെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബസ് ജീവനക്കാർക്ക് ബാധ്യതയുണ്ട്. കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിക്രമത്തിൽ പ്രതികരിച്ച അധ്യാപികയെ ഗതാഗത മന്ത്രി അഭിനന്ദിച്ചു. ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേയ്ക്കുള്ള യാത്രക്കിടെയാണ് യുവതി കെഎസ്ആർടിസി ബസിൽ വെച്ച് അതിക്രമത്തിനിരയായത്. കോഴിക്കോട് നടക്കാവ് പോലീസിൽ യുവതി നൽകിയ പരാതിയിൽ കേസെടുത്തിരുന്നു.
ലൈംഗികാതിക്രമം നടത്തിയ സഹയാത്രക്കാരനെയും ബസ് കണ്ടക്ടറേയും പ്രതിയാക്കിയാണ് കേസ്. സർക്കാർ ജീവനക്കാരനായ കണ്ടക്ടർ ഡ്യൂട്ടിയിലിരിക്കെ കൃത്യനിർവണത്തിൽ വീഴ്ച വരുത്തിയതിനാണ് കേസെടുത്തത്. മോശം അനുഭവം ഉണ്ടായ ശേഷം കണ്ടക്ടറോട് പരാതി പറഞ്ഞിട്ടും കൃത്യമായ നടപടി സ്വീകരിക്കാൻ തയാറായില്ലെന്ന് യുവതി പറഞ്ഞിരുന്നു. യുവതിയോട് മാപ്പ് പറയാൻ തയാറാണെന്ന് കണ്ടക്ടർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഇടപെട്ട ഗതാഗതമന്ത്രി ആന്റണി രാജു യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നു. കണ്ടക്ടറുടെ ഭാഗത്തുനിന്നും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് തരാൻ മന്ത്രി ആവശ്യപ്പെട്ടിരുന്നു.






























